ചിങ്ങപ്പുലരിയിൽ പുലർച്ചെ 5ന് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു.
മേൽശാന്തിയും പരികർമ്മികളും ക്ഷേത്രത്തെ വലം വച്ച ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു. നിർമ്മാല്യ ദർശനത്തിനു ശേഷം തന്ത്രി ധർമ്മശാസ്താ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി.തുടർന്ന് ജലം, പാൽ, തേൻ, പഞ്ചാമൃതം ,ഇളനീർ എന്നിവ കൊണ്ടുള്ള അഭിഷേകം നടന്നു. നിവേദ്യ പൂജയ്ക്ക് ശേഷം അയ്യപ്പവിഗ്രഹത്തിൽ തന്ത്രിയും മേൽശാന്തിയും നെയ്യഭിഷേകവും നടത്തി. പിന്നെ മണ്ഡപത്തിൽ മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.9 മണിക്ക് 25 കലശാഭിഷേകം. 9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും.
വൈകിട്ട് 5 മണിക്ക് നടതുറക്കും. 6.30ന് ദീപാരാധന. രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും. ഇന്ന് മുതൽ 21 വരെ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. പ്രത്യേക പൂജകൾ ഈ ദിവസങ്ങളിൽ ഉണ്ടാവില്ല. 21 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതി ഇല്ല. ഓണക്കാലത്ത് 5 ദിവസങ്ങളിൽ പൂജകൾക്കായി കലിയുഗവരദ നട തുറക്കും.29 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക .ഓണം നാളുകളിൽ പതിവുപോലെ ഓണസദ്യയും ഉണ്ടാകും.സെപ്റ്റംബർ 2 ന് രാത്രി നട അടയ്ക്കും.