തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ച് മതനിരപേക്ഷത ബലികൊടുക്കരുതെന്ന് കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ബിജെപിയുടെ ‘വിളറിയ പതിപ്പായി’ കോൺഗ്രസ് പ്രസക്തി തെളിയിക്കേണ്ടതില്ല. ‘ആരാണ് കൂടുതൽ ഹിന്ദു’ എന്നതിലല്ല ബിജെപിയോട് മത്സരിക്കേണ്ടത്– ‘ദി ഹിന്ദു’ പത്രത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജയെ കോൺഗ്രസ് നേതാക്കൾ പ്രകീർത്തിച്ചതിനെ അയ്യർ ശക്തമായി അപലപിച്ചു. തകർത്ത മസ്‌ജിദിന്റെ സ്ഥാനത്ത് പുതിയ പള്ളി നിർമിക്കുമെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ഉറപ്പുനൽകിയത് കോൺഗ്രസ് ഓർക്കണം.
‘മതനിരപേക്ഷത’ എന്ന വാക്ക് കോൺഗ്രസിന്റെ പദസമ്പത്തിൽനിന്ന് നഷ്ടമായി. ന്യൂനപക്ഷ ആരാധനാലയം നിന്നിടത്ത്, അത് തകർത്തശേഷം നിർമിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കുംവിധം കോണ്‍ഗ്രസ് തരംതാണു. ക്ഷേത്രം നിർമിക്കുന്നത് സുപ്രീംകോടതി വിധി നടപ്പാക്കലാണമെന്ന് പറയുന്നു; മസ്‌ജിദ് തകർത്തത് നിഷ്‌ഠുര പ്രവൃത്തിയാണെന്ന് അതേ വിധിന്യായത്തിലുള്ളത് മറക്കുന്നു. മസ്‌ജിദ് തകർത്തത് ആഘോഷിക്കണമെന്നല്ല, മസ്‌ജിദ് തകർത്ത കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.
‘ഹിന്ദുരാഷ്ട്രം’ എന്ന ആശയത്തിന്റെ ആഘോഷമായി ഭൂമിപൂജയും ശിലയിടലും. ഹിന്ദുരാഷ്ട്രവാദത്തെ സ്വാതന്ത്ര്യത്തിനുമുമ്പേ കോൺഗ്രസ് എതിർത്തു. ജിന്നയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന രാജ്യം ഇസ്ലാമിക രാഷ്ട്രമാകാൻ തീരുമാനിച്ചാൽപ്പോലും ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറി ജിന്നയുടെ വാദത്തിന് സാധൂകരണം നൽകരുതെന്ന് തീരുമാനിച്ചു. ഉറ്റ സഹചാരി സർദാർ വല്ലഭ്‌ഭായി പട്ടേലിന്റെ താൽപ്പര്യംപോലും മറികടന്ന് സോമനാഥ ക്ഷേത്രനിർമാണത്തിൽനിന്ന് കേന്ദ്രസർക്കാരിനെ ഒഴിച്ചുനിർത്താൻ നെഹ്‌റു തീരുമാനിച്ചത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനാണ്. ക്ഷേത്ര പുനർനിർമാണത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ നെഹ്‌റു അനുവദിച്ചില്ല.
‘മുസ്ലിം പ്രീണനം’ നടത്തുന്നവരെന്ന് പഴികേൾക്കുമെന്ന പേരിലാണ് കോൺഗ്രസ് മതനിരപേക്ഷസ്വഭാവം നഷ്ടപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസിന് വർഗീയഭ്രാന്തിനൊപ്പം ചേരാൻ കഴിയില്ലെന്ന് നെഹ്‌റു പ്രഖ്യാപിച്ചു–- അയ്യർ ചൂണ്ടിക്കാട്ടി.












