കുവൈത്ത് സിറ്റി: നാലുമാസത്തിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൊമേഴ്സ്യല്‍ വിമാന സര്‍വിസ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഇതിന് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അല്‍ ഹമൂദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തി തൃപ്തി അറിയിച്ചു. വ്യോമയാന വകുപ്പ് മേധാവിയും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹും ഉള്‍പ്പെടെ ഉന്നതര്‍ വിമാനത്താവളം സന്ദര്‍ശിച്ചു.
ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍നിന്നാണ് വിമാന സര്‍വിസ്. ടെര്‍മിനലുകള്‍ അണുവിമുക്തമാക്കി. സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കി. വിമാനത്താവളത്തിനകത്ത് യാത്രക്കാരനെ മാത്രമേ കയറ്റൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളില്‍ മാത്രമാണ് ഇളവ്. വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സര്‍വിസുകളാണ് ഉണ്ടാവുക.
ആദ്യഘട്ടത്തില്‍ രാത്രി പത്തിനും പുലര്‍ച്ച നാലിനുമിടയില്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ ഉണ്ടാവില്ല. യാത്രക്കാര്‍ക്കായി അറബിയിലും ഇംഗ്ലീഷിലും വ്യോമയാന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആരോഗ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തില്‍നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാര്‍ www.kuwaitmosafer.com എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. വിമാന ടിക്കറ്റ് ഒാണ്‍ലൈനായി ബുക്ക് ചെയ്ത് മൊബൈലില്‍ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പര്‍ ടിക്കറ്റുകള്‍ അനുവദിക്കില്ല. കുവൈത്തില്‍നിന്ന് തിരിച്ചുപോവുന്നവര്‍ക്ക് ഹാന്‍ഡ് ബാഗേജ് അനുവദിക്കില്ലെന്നതടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ട്. അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയില്‍ കൊണ്ടുപോകാം.