തിരുവനന്തപുരം: പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നൽകുമ്പോഴും പ്രിൻസിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ്. പത്തു വർഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിൻ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ് പ്രിൻസി ആ സമ്മതപത്രത്തിൽ ഒപ്പുവച്ചത്. അനുജിത്തിന്റെ ചിത കെട്ടടങ്ങും മുമ്പുതന്നെ എട്ടുപേർ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആ കുടുംബത്തോടുള്ള കടപ്പാട് എട്ടുപേർക്കു മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചുമതലക്കാർക്കുമുണ്ട്. മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരിൽ എട്ടു പേർക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ കഴിയുന്നുവെന്നത് ആ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു.
അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങൾ കിംസ് ആശുപത്രിയിലെ ട്രാൻസ് പ്ലാന്റ് പൊക്യുവർമെന്റ് മാനേജർ കൂടിയായ ഡോ.മുരളീധരനും മൃതസഞ്ജീവനി കോ ഓർഡിനേറ്റർ എസ് ശരണ്യയുടെയും തുടർ പ്രവർത്തനങ്ങൾക്ക് കരുത്തേകുകമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രക്രിയ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചു. ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയിൽ വച്ചുപിടിപ്പിക്കാൻ ഹെലികോപ്ടർ അനുവദിച്ചതും ഏറെ സഹായകമായി. സർക്കാർ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
ബുധനാഴ്ച വൈകന്നേരം കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരച്ചടങ്ങ് നടന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി, അയിഷാ പോറ്റി എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാരച്ചടങ്ങിൽ പങ്കുകൊണ്ടു.


















