റിയാദ് : സൗദിയിൽ റോഡ് സുരക്ഷയ്ക്ക് ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ. റഡാറുകളും സെൻസറുകളും ക്യാമറകളും ഘടിപ്പിച്ച ഡ്രോണുകൾക്ക് 6,000 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ടെന്ന് അധികൃതർ. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ റോഡ് സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നൂതന സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകളെയാണ് സുരക്ഷ ഉറപ്പാക്കാൻ ഉപയോഗിക്കുക. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പൂർണമായും ഇലക്ട്രിക് എൻജിനിൽ പ്രവർത്തിക്കുന്ന ഡ്രോണുകളാണിവയെന്ന് റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക വിഭാഗത്തിലെ കേണൽ അദേൽ അൽ മുതെയ്റി വിശദമാക്കി.
റോഡ് സുരക്ഷ വർധിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പിന്തുണ നൽകാനും ഡ്രോണുകൾക്ക് കഴിയും. കൂട്ടിമുട്ടലുകൾ ഒഴിവാക്കാനും ലാൻഡിങ്ങിൽ സഹായിക്കാനുമായി റഡാറുകളും സെൻസറുകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 30 എക്സ് സൂം ലെൻസുകളുള്ള ഒപ്റ്റിക്കൽ, തെർമൽ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഇരട്ട ക്യാമറകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. 50 കിലോമീറ്റർ പരിധിക്കുള്ളിൽ ഉയർന്ന കൃത്യതയോടെ വസ്തുക്കളെ തിരിച്ചറിയാനും വിലയിരുത്താനും കഴിയുന്ന ക്യാമറകളാണിത്.
കഴിഞ്ഞ ദിവസം സമാപിച്ച ഹജ്ജ് പ്രദർശന–സമ്മേളനത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവിലിയനിൽ പുതിയ ഡ്രോണുകൾ പ്രദർശിപ്പിച്ചിരുന്നു. ഉയർന്ന താപനില, പൊടി, മഴ തുടങ്ങിയ മോശം കാലാവസ്ഥകളിലും മികവോടെ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഡ്രോണുകൾ. ഇവ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും ഹാക്കിങ് പ്രതിരോധിക്കാനുമായി എഇഎസ് 128 എൻക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതവുമാണ് ഡ്രോണുകൾ.
