English हिंदी

Blog

kerala-welfarwe

 

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ച് ഉത്തരവിട്ടതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗാര്‍ഹിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായവരുടെ പുനരധിവാസത്തിനായി 27.50 ലക്ഷം രൂപയുടെ അനുമതിയാണ് നല്‍കിയത്. 2018ല്‍ ആശ്വാസനിധി പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അപേക്ഷിച്ച 95 പേരെ പ്രത്യേകം പരിഗണിച്ച് ധനസഹായം നല്‍കിയതോടെയാണ് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും സഹായം ലഭിക്കുന്നത്. തൃശൂര്‍ 27, പാലക്കാട് 14, തിരുവനന്തപുരം 11, പത്തനംതിട്ട 5, ആലപ്പുഴ 11, കോഴിക്കോട് 27 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.

Also read:  ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

ഈ പദ്ധതിയിലൂടെ ഇതുവരെ 359 പേര്‍ക്ക് 2.23 കോടി രൂപ അനുവദിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഓരേ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്.

അതിക്രമങ്ങളിലൂടെ അടിയന്തരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സര്‍ക്കാര്‍ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാര്‍ഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകള്‍, മനുഷ്യക്കടത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെയും, പോക്സോ ആക്ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങള്‍, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍, അതിക്രമം നിമിത്തം ഗര്‍ഭം ധരിച്ചവര്‍, അംഗഭംഗം, ജീവഹാനി, ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടം, വന്ധ്യത സംഭവിക്കല്‍, തീപ്പൊളളലേല്‍ക്കല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.

Also read:  'മിസ്റ്റര്‍ ഗോവിന്ദന്‍, നിങ്ങളുടെ ഭീഷണി ആര് വകവെയ്ക്കുന്നു ?'; സിപിഎം സെക്രട്ടറിക്കെതിരെ വി ഡി സതീശന്‍

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താല്‍ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നു. ഇവരുടെ റിപ്പോര്‍ട്ടും ശിപാര്‍ശയും ഉള്‍പ്പെടെ പരിശോധിച്ചാണ് സംസ്ഥാന തലത്തില്‍ നിന്നു തുക അനുവദിച്ചു വരുന്നത്.

Also read:  ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി ശൈലജ