ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു. പുതിയ ധാരണ പ്രകാരം ഇത് 18,000 ആക്കി ഉയർത്തുന്നു.
സീറ്റുകൾ വർധിക്കുന്നതോടെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവ് വരാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾക്ക് വലിയ സഹായമാകും. കുവൈത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കും 18,000 സീറ്റുകൾ അനുവദിക്കപ്പെടും. തിരിച്ചുള്ള സർവീസുകൾ നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഇതേ തോതിൽ സീറ്റുകൾ ലഭിക്കും.
ഇപ്പോൾ ദിവസേന ഏകദേശം 40 വിമാനസർവീസുകളാണ് ഇന്ത്യയും കുവൈത്തും തമ്മിൽ നിലനിൽക്കുന്നത്. പുതിയ തീരുമാനത്തോടെ ഈ സർവീസുകൾ കൂടുതൽ കാര്യക്ഷമവും, ജനകീയവുമായ രൂപത്തിൽ മുന്നോട്ട് പോകും.