കൊച്ചി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബർ 10 ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്ച്ചിറ നവാസാണ് ഹർജി നൽകിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരാണ് ഹർജി പരിഗണിച്ചത്. റിപ്പോർട്ട് പുറത്തു വന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തു വരാത്ത റിപ്പോർട്ടിലുള്ളത്. ഇത് പൊതു സമൂഹത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സെൻസർ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തുവന്നത്. 235 പേജുകളാണ് പുറത്തുവിട്ടത്. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. 2019 ഡിസംബർ 31 നാണ് ഹേമ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്.












