ജിദ്ദ : ഹജ്ജ് തീർഥാടനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലക്ഷക്കണക്കിന് തീർഥാടകർക്ക് ആരോഗ്യ സംരക്ഷണമായി മലയാളിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സേവനങ്ങൾ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിങ് ഗ്രൂപ്പാണ് ഇത്തവണ ഹജ്ജ് തീർഥാടകർക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്നത്.
റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കൽ (RPM) വഴി ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളിലായി സ്ഥാപിച്ച 18 ക്ലിനിക്കുകൾ വഴിയാണ് സേവനങ്ങൾ. 350തോളം ആരോഗ്യ വിദഗ്ധരും 125 ആധുനിക ആംബുലൻസുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഹാജിമാർക്കായി ഒരുക്കിയിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ ഹെൽത്ത് കെയർ സേവനദായകരിൽ ഒന്നായ ആർപിഎം, ഹജ്ജ് സ്ഥലങ്ങളിലെ അടിയന്തര സാഹചര്യമുള്ള രോഗികളെ പരിചരിക്കാൻ പൂർണ സജ്ജീകരണങ്ങളോടെയാണ് എത്തിയത്. ആധുനിക സാങ്കേതികവിദ്യയും അതിവേഗ പ്രതികരണ സംവിധാനം ഉപയോഗിച്ച്, ഹജ്ജിനെത്തുന്നവർക്കുള്ള സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു: “ഹജ്ജ് തുടങ്ങിയതിന് മുമ്പായി കർശനമായ ഒരുക്കങ്ങളാണ് നടത്തിയത്. താൽക്കാലികം മാത്രമല്ല, ഏറെ നൂതനവും അടിയന്തര പരിചരണത്തിന് അനുയോജ്യവുമായ സേവനങ്ങളാണ് നൽകുന്നത്.” ഹജ്ജ് ആരംഭിക്കാൻ മുമ്പ് ഡോ. ഷംസീർ തന്നെ സൗകര്യങ്ങൾ നേരിൽ വിലയിരുത്തുകയും ചെയ്തു.
2010ൽ സ്ഥാപിതമായ RPM നിലവിൽ 65 രാജ്യങ്ങളിലായി സേവനങ്ങൾ നൽകുന്നു. 426 ആംബുലൻസുകൾ, ആയിരക്കണക്കിന് മെഡിക്കൽ സേവനങ്ങളുമായി ഹെലികോപ്റ്റർ ഒഴിപ്പിക്കൽ മിഷനുകൾ എന്നിവയുടെ അനുഭവസമ്പത്താണ് ഹജ്ജിലും പ്രതിഫലിക്കുന്നത്.
2022ലെ ഏഷ്യാ കപ്പ്, ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ്, യുഎഇ ടൂർ, സൗദി ടൂർ, മുവായ് തായ് ചാംപ്യൻഷിപ്പുകൾ തുടങ്ങി നിരവധി ആഗോള മത്സരങ്ങളിൽ മെഡിക്കൽ പങ്കാളിയായി ആർപിഎം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാസയിലെ കുട്ടികൾക്ക് ആരോഗ്യ സഹായം നൽകാനുള്ള ദൗത്യത്തിലും ആർപിഎം പ്രധാന പങ്കാളിയായിരുന്നു.
ഹജ്ജ് പോലെയുള്ള വലിയ ആസ്ഥിക സംഗമത്തിൽ, മലയാളിയുടെ നേതൃത്വത്തിലുള്ള ഒരു സ്ഥാപനത്തിന് ഈ അതിപ്രധാന ഉത്തരവാദിത്തം ലഭിച്ചത് നാടിന്റെ അഭിമാനമായും ആരോഗ്യ രംഗത്തെ വിശ്വാസ്യതയുടെ അടയാളമായും കണക്കാക്കപ്പെടുന്നു.