റിയാദ്: സൗദിയിലെ തൊഴിൽ നിയമങ്ങളിലും അവ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പിഴകളിലും വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. തൊഴിൽ മേഖലയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയതെന്ന് മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പ്രധാന നിയമ ലംഘനങ്ങൾക്കും പിഴകൾക്കും മാർഗ്ഗനിർദേശങ്ങൾ:
- ലൈസൻസില്ലാതെ റിക്രൂട്ട് ചെയ്‌തു തൊഴിലാളികളെ നിയമിക്കൽ, ഔട്സോഴ്സിങ് സേവനങ്ങൾ നൽകൽ, തൊഴിൽ ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവക്ക് 2,00,000 മുതൽ 2,50,000 റിയാൽ വരെ പിഴ ചുമത്തപ്പെടും.
- സൗദി പൗരന്മാരെ ലൈസൻസില്ലാതെ നിയമിക്കൽ: 2,00,000 റിയാൽ പിഴ.
- വർക്ക് പെർമിറ്റില്ലാതെ വിദേശികളെ നിയമിക്കൽ: ഒരു തൊഴിലാളിക്കായി 10,000 റിയാൽ വരെ പിഴ. തൊഴിലാളികളുടെ എണ്ണത്തിനെനുസരിച്ച് പിഴയുടെ തുകയും ഉയരും.
- സൗദികൾക്ക് മാത്രം നിശ്ചയിച്ച ജോലികൾക്ക് വിദേശികളെ നിയമിക്കൽ, അല്ലെങ്കിൽ സാധുവായ തൊഴിൽ ബന്ധമില്ലാതെ സൗദികളെ രജിസ്റ്റർ ചെയ്യൽ: 2,000 മുതൽ 8,000 റിയാൽ വരെ പിഴ.
- ഒരു തൊഴിലുടമ മറ്റു തൊഴിലുടമയ്ക്കോ സ്വന്തം അക്കൗണ്ടിനോ വേണ്ടി ജീവനക്കാരനെ അനുവദിക്കുന്നത്: 10,000 മുതൽ 20,000 റിയാൽ വരെ പിഴ.
- തൊഴിലാളി അന്യ തൊഴിലുടമക്ക് വേണ്ടി നിയമവിരുദ്ധമായി ജോലി ചെയ്യുന്നത്: 5,000 റിയാലിൽ നിന്ന് ആരംഭിക്കുന്ന പിഴ ലഭിക്കും.
പുതിയ പ്രവണതകൾക്ക് അനുസൃതമായ മാറ്റങ്ങൾ
വിദൂര ജോലി (Remote Work), ഫ്ലെക്സിബിൾ വർക്ക് എന്നീ പുതിയ തൊഴിൽ രീതികളെക്കുറിച്ചുള്ള നിയമപരമായ വ്യക്തതയും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ വ്യവസ്ഥകൾ കൂടുതൽ സമുദായപക്ഷവും നിയമാനുസൃതവുമായ രീതിയിലാക്കുക എന്നതാണ് ലക്ഷ്യം.