മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രിയ്ക്ക് പകരം ഒരു മന്ത്രി തലസ്ഥാനത്തു സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യം ചെയ്യുന്നത്.
എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും പതാക ഉയർത്തും. മറ്റു ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമായിരിക്കും അഭിവാദ്യം സ്വീകരിക്കുക.
തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ബി. എസ്. എഫ്, സ്പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമൻ പോലീസ് ബറ്റാലിയൻ, എൻ. സി. സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ. സി. സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുക്കും. സ്പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടാവും. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയാണ് പരേഡ് കഡാൻഡർ. സ്പെഷ്യൽ ആംഡ് പോലീസ് അസി. കമാൻഡന്റ് ആണ് സെക്കന്റ് ഇൻ കമാൻഡ്.