കുവൈത്ത് സിറ്റി : ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ, ഇവിടെയൊരു പ്രവാസി മലയാളി സ്വന്തം പേരിൽ നിയമക്കുരുക്കിലായിരിക്കുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് കമ്പനിയിലെ മലയാളിയായ സഹപ്രവർത്തകന് സിവിൽ ഐ ഡി കോപ്പി നൽകി നിയമക്കുരുക്കിൽപ്പെട്ടത്. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച സാമ്പത്തിക – ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടതിനാൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും കഴിഞ്ഞ രണ്ട് വർഷത്തോളമായി നാട്ടിൽ പോകാനാകാതെ വിഷമസന്ധിയിലാകുകയും ചെയ്തു.
2020 -ലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. കുവൈത്ത് ഓയിൽ കമ്പനി നിന്ന് യൂസ്ഡ് കംപ്യൂട്ടർ വാങ്ങാനാണ് ഗേറ്റ് പാസ് ഉണ്ടാക്കുന്നതിനുവേണ്ടി മലയാളിയായ
സഹപ്രവർത്തകൻ തോമസിന്റെ സിവിൽ ഐ ഡിയുടെ കോപ്പി വാങ്ങിയത്. വാട്സ്ആപ്പ് വഴി ഐ ഡി കോപ്പി അയച്ചുകൊടുത്തു. അതിന് ശേഷം രണ്ട് വർഷം കഴിഞ്ഞ് തോമസ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ചെല്ലാൻ വേണ്ടി കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അധികൃതർ വിളിച്ചപ്പോഴാണു തോമസ് ജോസഫ് താൻ ചതിയിൽപ്പെട്ടതറിയുന്നത്.തുടർന്ന് സി ഐ ഡിക്ക് മുന്നിൽ ഹാജരായപ്പോൾ തോമസിന്റെ പേരിൽ ഒപ്പിട്ട ചെക്കും ചില രേഖകളും അധികൃതർ കാണിച്ചുകൊടുത്തു. ചെക്ക് തന്റേതല്ലെന്നും കുവൈത്തിൽ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്നം തീർന്നില്ല. വ്യാജരേഖകൾ ഉപയോഗിച്ചു മറ്റ് ചിലരോടെപ്പം 1.2 ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്തു എന്നതാണ് കേസ്.
കുവൈത്ത് പൗരൻ നൽകിയ കേസിലാണ് തോമസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് സി ഐ ഡിക്ക് മുന്നിൽ ഹാജരായപ്പോൾ തോമസിന്റെ പേരിൽ ഒപ്പിട്ട ചെക്കും ചില രേഖകളും അധികൃതർ കാണിച്ചു. ചെക്ക് തന്റേതല്ലെന്നും കുവൈത്തിൽ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്നം തീർന്നില്ല.
ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ സമാന പേരുള്ള മറ്റൊരു കമ്പനിയിലെ തോമസ് ഉൾപ്പെട്ട കേസാണിത്. അതിലാണ് തോമസ് ജോസഫിന്റെ സിവിൽ ഐ ഡി കോപ്പി അറ്റാച്ച് ചെയ്തിട്ടുള്ളത്. തട്ടിപ്പ് നടത്തിയ തോമസ് രാജ്യംവിട്ടു. തോമസ് ജോസഫിന്റെ കമ്പനിയിലെ സഹപ്രവർത്തകന്റെ സുഹൃത്താണ് നാടുവിട്ട തോമസ്. സിവിൽ ഐ ഡി കോപ്പി മേടിച്ച തട്ടിപ്പുകാരന് കൊടുത്ത സുഹൃത്ത് സംഭവശേഷം കുടുംബസമ്മേതം ന്യൂസീലൻഡിലേക്കും കടന്നു.
സിഐഡി അധികൃതർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് ശേഷം കേസിൽ നിന്ന് മുക്തിനേടാൻ തോമസ് ജോസഫ് പല വഴികളും തേടി. ഇന്ത്യൻ എംബസിയിലും പരാതിപ്പെട്ടു. എംബസി മുഖേന സി ഐ ഡി അധികൃതരെ ഇദ്ദേഹം 2020 ഒക്ടോബർ 26 ന് വാട്സ്ആപ്പ് വഴി സിവിൽ ഐഡി കോപ്പി നൽകിയത് അടക്കമുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കേസ് ഫയൽ ചെയ്തു. യാത്രാവിലക്കും ഏർപ്പെടുത്തി. ഒപ്പം, കസ്റ്റഡിയിലും കഴിയേണ്ടി വന്നു. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച് കേസായതിനാൽ 100 കുവൈത്ത് ദിനാർ ജാമ്യത്തിലാണ് തോമസ് ജോസഫ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഇതിനിടയിൽ തവണ സി ഐ ഡി ഓഫിസിൽ കേസ് സംബന്ധിച്ച് ബന്ധപ്പെടുകയുണ്ടായി. ഒപ്പം സ്വദേശി വക്കീലിനെയും ഏർപ്പെടുത്തി. എന്നാൽ, രണ്ട് വർഷമായിട്ടും കേസ് ഇതുവരെ കോടതിയിൽ പോലും എത്തിയിട്ടില്ലത്തതിനാൽ വക്കീലിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. 9 വർഷത്തിലെറെയായി ജോലി ചെയ്തു വരുന്ന കമ്പിനിക്ക് തോമസ് ജോസഫിനെ വിശ്വാസമാണെന്നതിനാൽ ജോലി സുരക്ഷിതമാണ്. കൂടാതെ, താമസ രേഖയായ ഇഖാമയും നിയമപരം. എങ്കിലും, മനസ്സറിയാതെ താൻ കുടുങ്ങിയ കേസിൽ നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്ക കുവൈത്തിൽ കുടുംബവുമൊത്ത് കഴിയുന്ന തോമസ് ജോസഫിനെ
വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനായി സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് ഇദ്ദേഹം.










