ദുബായ് : പൂർവികർ തുടക്കമിട്ട യുഎഇ-ഇന്ത്യ ബന്ധത്തിന്റെ അടിത്തറയിൽ ഭാവിയിലേക്കുള്ള പാലം നിർമിക്കുകയാണ് നമ്മുടെ ചുമതല. അതെ, ഇന്ത്യയും യുഎഇയും വികസിക്കുന്ന, അഭിവൃദ്ധിപ്പെടുന്ന ഭാവിയിലേക്കുള്ള പാലം- ഇന്ത്യയിലേക്കുള്ള ചരിത്ര സന്ദർശനത്തിന് മുന്നോടിയായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേതാണ് ഈ വാക്കുകൾ.
ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധത്തെക്കുറിച്ചും സ്നേഹ-സഹോദര ബന്ധത്തെക്കുറിച്ചും മുൻ ഭരണാധികാരികൾ, നിലവിലെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്ക് ഇന്ത്യയുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.കൂടാതെ, വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ, ശാസ്ത്ര, കലാ, വിനോദ മേഖലകളെക്കുറിച്ചുമെല്ലാം അറിവുള്ള പുതുതലമുറയിലെ ഒരു ഭരണാധികാരിയിൽ നിന്ന് നല്ലത് കേൾക്കുമ്പോൾ യുഎഇയിലെ മാത്രമല്ല, ഗൾഫിലെ തന്നെ പ്രവാസി ഇന്ത്യക്കാർക്ക് ഉണ്ടാകുന്ന ആഹ്ളാദവും പ്രതീക്ഷയും ചെറുതല്ല. ദ്വിദിന സന്ദർശനത്തിൽ ഷെയ്ഖ് ഹംദാൻ ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷിബന്ധം ദൃഢപ്പെടുത്തുന്നതിനും വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ചർച്ചകളാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായും ഇതര മന്ത്രിമാരുമായും ബിസിനസ് പ്രമുഖരുമായും നടത്തുക.
സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി സഹകരണത്തിൽ പുതുക്കിയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലേക്കുള്ള ആദ്യ 2 ദിവസത്തെ സന്ദർശനം ആരംഭിച്ചത് പ്രതീക്ഷ നൽകുന്നതായി യുഎച്ച് വൈ ജെയിംസ് (ചാർട്ടേഡ് അക്കൗണ്ടന്റ്സ് & അഡ്വൈസറി കമ്പനി) സിഇഒയും മാനേജിങ് പാർട്ണറുമായ ജെയിംസ് മാത്യു പറഞ്ഞു. ഇന്ത്യയുടേയും യുഎഇയുടേയും ശക്തമായ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്ന കിരീടാവകാശിയുടെ ഡൽഹിയിലേക്കും തുടർന്ന് മുംബൈയിലേക്കുമുള്ള ഈ സന്ദർശനം വ്യാപാര മേഖലകളുടെ വളർച്ച, ഊർജ്ജ സഹകരണത്തിലെ വികാസം, ഡിജിറ്റൽ പങ്കാളിത്തം എന്നിവയ്ക്ക് വളരെ പിന്തുണ നൽകും.
യുഎഇയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 37% ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ രാജ്യം ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. കൂടാതെ ഇന്ത്യൻ നിർമാണ, വ്യാപാര സ്ഥാപനങ്ങളുടെ വിപണി പ്രവേശനത്തിലും കുതിച്ചുചാട്ടമുണ്ടായി. നികുതി ഘടനകൾ പ്രയോഗത്തിൽ കൊണ്ടുവരുന്നതിലും യോഗ്യതയുള്ള യുഎഇ ഫ്രീസോണുകളിൽ നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.











