മസ്കത്ത്: കഴിഞ്ഞ ചൊവ്വാഴ്ച 13 തൊഴിലുകളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിക്കൊണ്ടുള്ള തൊഴിൽ മന്ത്രാലയതല തീരുമാനം തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിലും കാര്യമായി വിദേശികൾ മാത്രമാണ് ജോലിചെയ്യുന്നത്. ആറ് മാസക്കാലത്തേക്കായിരുന്നു വർക് പെർമിറ്റ് നിരോധം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ആറ് മാസത്തേക്കാണ് നിയന്ത്രണമെങ്കിലും അത് വീണ്ടും തുടരാനാണ് സാധ്യതയെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ടെവരും വിദഗ്ധരും വിലയിരുത്തുന്നത്.
ഇപ്പോൾ താത്കാലിക നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിൽ വിദേശികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ് കൂടുതൽ നിയമലംഘനം നടത്തുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആറ് മാസക്കാലത്തേക്ക് മാത്രമാണ് ഈ നിയന്ത്രണം നിലവിലുള്ളത്.
അതിനാൽ പേടിക്കേണ്ടതില്ലെന്നാണ് പ്രവാസികൾ പറയുന്നത്. എന്നാൽ നിയന്ത്രണം നീണ്ടു പോവുന്നത് യുവ തലമുറയെ പ്രതികൂലമായി ബാധിക്കുമെന്നും യുവ തലമുറക്ക് തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുമെന്നും പ്രവാസികൾ പറയുന്നു. നിയമം നിലവിലുണ്ടാവുമ്പോൾ പ്രായമായവരെ മാറ്റി പുതിയവരെ മേഖലയിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നും ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നവരുണ്ട്. നിലവിൽ ബംഗ്ലാദേശിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്ക് ഒമാനിൽ ഭാഗികമായി വിലക്ക് നിലവിലുണ്ട്. എന്നാൽ പുതിയ നിയമം നിലവിൽ ഒമാനിലുള്ളവർ അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും തൊഴിലാളികളെ നിയമ വിധേയമാക്കാനും സഹായിക്കും.
ഈ തൊഴിലുകളിൽ ഒഴിവുകൾ വരുമ്പോൾ പ്രദേശികമായി റിക്രൂട്ട് ചെയ്യാൻ അനുവാദം നൽകുന്നത് നിലവിൽ ഒമാനിൽ അനധികൃതമായി ജോലി ചെയ്യുന്നവർക്ക് അവസരം നൽകുമെന്നും പലരും വിലയിരുത്തുന്നു.അടുത്ത മാസം മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ നിർമാണ മേഖലയിലടക്കം വിദേശികളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും.നിർമാണ മേഖല, ശുചീകരണ മേഖല, കയറ്റിറക്ക് മേഖല, ടൈലറിങ്, ഇലക്ട്രീഷ്യൻ, വെയ്റ്റർ, പെയിന്റർ, ഷെഫ്, ബാർബർ തുടങ്ങിയ മേഖലയിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്നാൽ ഈ മേഖലയിലെല്ലാം വിദേശികളാണ് കാര്യമായി ജോലി ചെയ്യുന്നത്. ഇതിൽ ബാർബർ അടക്കമുള്ള വിദേശികളുടെ കുത്തകയായ ജോലികളുമുണ്ട്.











