മസ്‌കത്ത് : 29ാമത് മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് സമാപനം. ഏപ്രില്‍ 24ന് തുടക്കം കുറിച്ച പുസ്തകോത്സവത്തില്‍ 11 ദിനങ്ങളിലായി ആറ് ലക്ഷത്തില്‍ പരം പുസ്തക പ്രേമികളെത്തി. സന്ദര്‍ശകരില്‍ ഭൂരിഭാഗവും കുട്ടികളും യുവാക്കളും ആയിരുന്നു. ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള 674 പ്രസാധകര്‍ ഭാഗമായിരുന്നു.മലയാളം, അറബിക്, ഇംഗ്ലിഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പ്രസാധകര്‍, 1141 പവലിയനുകള്‍, 681,041 പുസ്തകങ്ങള്‍ എന്നിവ ഇത്തവണത്തെ പുസ്തക മേളയെ സമ്പന്നമാക്കി. സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വേദികളും സംവാദങ്ങളും അതിഥികളും എഴുത്തുകാരുമായി ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പങ്കെടുത്ത രാഷ്ട്രങ്ങളുടെ എണ്ണവും പ്രസാധകരും പവലിയനുകളും കൂടുതലായിരുന്നു. ഇതിനാല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇത്തവണയും മേളയിലെത്തിക്കാന്‍ സംഘാടകര്‍ക്കായി. അടുത്തിടെ പ്രസിദ്ധീകരിച്ചവയും വായനക്കാരുടെ ഇടയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയവരുമായ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് ആയിരുന്നു ഈ വര്‍ഷത്തെ വിശിഷ്ടാതിഥി.
സംവാദങ്ങളില്‍ പങ്കുചേര്‍ന്ന് വായനക്കപ്പുറത്തെ ചര്‍ച്ചകളിലേക്ക് സഞ്ചരിക്കാനും ഇത്തവണ കൂടുതല്‍ വായനാ പ്രിയരുടെ പങ്കാളിത്തമുണ്ടായി. സമാപന ദിവസമായ ഇന്നലെ കൂടുതല്‍ സന്ദര്‍ശകരെത്തി സാംസ്‌കാരിക പരിപാടികലും ചര്‍ച്ചകളും സംവാദങ്ങളും ഇന്നലെയും നടന്നു. അക്ഷരങ്ങള്‍ പെയ്തിറങ്ങിയ ദിനങ്ങള്‍ക്ക് വിരാമമായതോടെ അടുത്ത പുസ്തക മേളക്കായുള്ള കാത്തിരിപ്പിലാകും ഇനി വായനാ പ്രിയര്‍.
