റിയാദ് : ഏറെ മാസങ്ങളായുള്ള ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വീസ സംവിധാനം വീണ്ടും പ്രാബല്യത്തിൽ എത്തി. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസകൾ ഇപ്പോൾ ലഭ്യമാണ്. സൗദി അറേബ്യയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ മോഫ വഴി വീസയ്ക്ക് അപേക്ഷ സ്വീകരണം തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ വിവിധ കാരണങ്ങളാൽ മൾട്ടിപ്പിൾ വിസിറ്റ് വീസ അനുവദിച്ചിരുന്നില്ല. ഇതിനിടയിൽ ഒരുമാസ കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ മാത്രമാണ് അനുവദിച്ചത്. ഇതുമൂലം നിരവധി കുടുംബങ്ങൾ രാജ്യത്തെത്തി തിരികെ പോകേണ്ട സാഹചര്യം നേരിട്ടിരുന്നു. മൾട്ടിപ്പിൾ റീ എൻട്രി വിസയുള്ളവർക്ക് വീസ ഓൺലൈനായി പുതുക്കാനുള്ള സൗകര്യമില്ലാതിരുന്നതും അധിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു – പലർക്കും മറ്റു രാജ്യങ്ങളിലെത്തിയാണ് വീസ പുതുക്കേണ്ടി വന്നത്.
ഈ സീസണിലെ ഉംറ വിസകളും ഇന്ന് മുതൽ അനുവദിക്കപ്പെടും. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് നേരത്തെ ഈ വിസ വിതരണം താൽക്കാലികമായി നിർത്തിവച്ചിരുന്നതാണ്.
ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് ജൂൺ 16 മുതൽ വിഎഫ്എസ് കേന്ദ്രങ്ങളിലൂടെയാണ് മൾട്ടിപ്പിൾ വിസിറ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കാനാവുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താശീര്‍ വെബ്‌സൈറ്റിൽ (TASHEER) അപ്‌ഡേറ്റുചെയ്തിട്ടുണ്ട്.
അതേസമയം, ഹജ് തീർഥാടകർക്ക് നേരിട്ടുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വീസയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് സൗദി വിടേണ്ടത് നിർബന്ധമാണ്. കാലാവധി കഴിഞ്ഞ് രാജ്യം വിടാതിരിക്കുന്നവർക്ക് നിയമപരമായ നടപടികൾ നേരിടേണ്ടി വരും. ഹജ്, ഉംറ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നത് പോലെ, തീർഥാടകർ നിയമങ്ങൾ കർശനമായി പാലിക്കുകയും, ഔദ്യോഗിക മടക്കയാത്രാ തീയതിയിൽ രാജ്യം വിടുകയും വേണം.












