ബായ് : ഈദ് അവധിക്കു ശേഷം റോഡുകൾ വീണ്ടും സജീവമായി. പരിഷ്കരിച്ച ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പട്രോളിങ് വാഹനങ്ങൾ റോഡിൽ വിന്യസിച്ചു.തടവും 2 ലക്ഷം ദിർഹം വരെ പിഴയും ഉൾപ്പെടുന്നതാണ് പുതിയ നിയമം. അശ്രദ്ധമായ നടത്തവും സീബ്രാ ക്രോസിങ് ഇല്ലാത്തിടത്തു കൂടി റോഡ് മുറിച്ചുകടക്കുന്നതും കനത്ത പിഴ ലഭിക്കുന്ന കുറ്റങ്ങളാണ്.റോഡിലൂടെ അശ്രദ്ധമായി നടക്കുന്നതിന് 400 ദിർഹമാണ് പിഴ. എന്നാൽ, ഇത് അപകടമുണ്ടാക്കിയാൽ 5000 മുതൽ 10000 ദിർഹം വരെ പിഴയും തടവും ലഭിക്കും.
80 കിലോമീറ്ററിനു മുകളിൽ വേഗ പരിധിയുള്ള റോഡുകൾ ക്രോസ് ചെയ്യുന്നതു ഗുരുതര നിയമ ലംഘനമാണ്. തടവും 10000 ദിർഹം വരെ പിഴയും ലഭിക്കും. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചാൽ 2 ലക്ഷം ദിർഹം വരെയാണ് പിഴ. തെറ്റ് ആവർത്തിച്ചാൽ തടവിനും ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിയമം പറയുന്നു.
സസ്പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച്, നിയമ പ്രകാരം അനുവാദമില്ലാത്ത ലൈസൻസ് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ 3 മാസം വരെ തടവ് ലഭിക്കും. 10000 ദിർഹം വരെ പിഴയും.ആദ്യ തവണ പിടിക്കപ്പെട്ടാൽ 2000 മുതൽ 10000 ദിർഹം വരെയാണ് പിഴ. ആവർത്തിച്ചാൽ 3 മാസം വരെ തടവും 5000 മുതൽ 50000 ദിർഹം വരെ പിഴയും ലഭിക്കാം. ലൈസൻസ് ഇല്ലാതെയും മറ്റു ലൈസൻസിൽ പറയാത്ത വാഹനം ഓടിച്ചോ പിടിക്കപ്പെട്ടാൽ 3 മാസം തടവും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴയും ലഭിക്കാം.അപകടത്തിൽ മരണമുണ്ടായാൽ തടവിനു പുറമെ 50000 ദിർഹം വരെയാണ് പിഴ.റെഡ് സിഗ്നൽ മറികടക്കുക, വെള്ളം നിറഞ്ഞ താഴ്‌വരയിലൂടെ വാഹനം ഓടിക്കുക എന്നിവയും ഗുരുതര നിയമ ലംഘനങ്ങളാണ്.











