ദുബൈ: നഗരത്തിലെ സുപ്രധാന മേഖലകളിലേക്ക് ഗതാഗതം എളുപ്പത്തിലും വേഗത്തിലുമാക്കാൻ പദ്ധതിയുമായി 600 കോടിയുടെ കരാർ. റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) ദുബൈ ഹോൾഡിങ്ങുമാണ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടത്. നഗരത്തിലെ ഏറെ ജനപ്രിയമായ മേഖലകളിലാണ് ഗതാഗത രംഗത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകുന്നതിന് പാലങ്ങൾ, പുതിയ റോഡുകൾ, അണ്ടർപാസുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കും. ദുബൈ ഹോൾഡിങ്ങിന്റെ കീഴിലുള്ള ജുമൈറ വില്ലേജ് സർക്കിൾ, ദുബൈ പ്രൊഡക്ഷൻ സിറ്റി, ബിസിനസ് ബേ, പാം ജുമൈറ, ഇന്റർനാഷനൽ സിറ്റി എന്നിവിടങ്ങളിലേക്ക് യാത്ര എളുപ്പമാക്കുന്നതാണ് പദ്ധതി.
ദുബൈ ഐലൻഡ്സ്, ജുമൈറ വില്ലേജ് ട്രയാങ്ക്ൾ, പാം ഗേറ്റ്വേ, അൽ ഫുർജാൻ, ജുമൈറ പാർക്ക്, അർജാൻ മജാൻ, ലിവാൻ (ഒന്നാം ഘട്ടം), നാദ് അൽ ഹമർ, വില്ലനോവ, സിറേന എന്നിങ്ങനെ വിവിധ പദ്ധതികൾക്കും കമ്യൂണിറ്റികൾക്കും ഇത് ഉപകാരപ്പെടും. ജനസംഖ്യ വർധിക്കുന്നതിന് അനുസരിച്ച് നടപ്പിലാക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിൽ നിർമാണപ്രവർത്തനങ്ങൾ ലക്ഷ്യംവെക്കുന്ന സ്ഥലങ്ങളുടെ മാപ്പ് ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. ദുബൈ ഹോൾഡിങ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും ദുബൈ ഹോൾഡിങ് ഗ്രൂപ് സി.ഇ.ഒ അമിത് കൗഷലുമാണ് കരാറിൽ ഒപ്പുവെച്ചത്. യു.എ.ഇ ധനകാര്യ വകുപ്പ് സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
നൂതനവും സുഗമമായി എത്തിച്ചേരാവുന്നതുമായ ഒരു നഗരത്തെക്കുറിച്ച കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ആർ.ടി.എയുമായുള്ള തന്ത്രപരമായ പങ്കാളിത്തമെന്ന് ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. ഇതുപോലുള്ള പദ്ധതികളിൽ ആർ.ടി.എയുമായി ചേർന്ന്, നഗര നവീകരണത്തിൽ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിലെ ഭാവി ഗതാഗത രംഗത്ത് നിരവധി പദ്ധതികളാണ് അധികൃതർ ആസൂത്രണം ചെയ്തുവരുന്നത്. റെയിൽ ബസ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം അധികൃതർ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം ദുബൈ മെട്രോയുടെ വിപുലീകരണം, പറക്കും ടാക്സികളുടെ തുടക്കം, ഡ്രൈവറില്ലാ ടാക്സികൾ എന്നിങ്ങനെ വിവിധ പദ്ധതികളും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അനുദിനം ജനസംഖ്യ വർധിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ പദ്ധതികൾ രൂപപ്പെടുത്തുന്നത്.
