ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ താനിയുടെ അദ്ധ്യക്ഷതയിൽ അമീറി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇളവുകൾക്ക് അംഗീകാരം നൽകിയത്.
തൊഴിലുടമകൾക്കും കമ്പനികൾക്കും സാങ്കേതിക സഹായം നൽകുന്ന അടിസ്ഥാനരേഖകളിലായാണ് ഫീസിലവ് ഉണ്ടാകുന്നത്. കമ്പനികളും സ്ഥാപനങ്ങളും നേരിടുന്ന സാമ്പത്തികഭാരം കുറക്കുന്നതിനാണ് തൊഴിൽ മന്ത്രാലയം കരട് രൂപത്തിൽ തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചത്. ഏത് വകുപ്പുകളിലായാണ് ഇളവുകൾ ബാധകമാകുന്നതെന്നത് ഉടൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭീകരവാദ ധനസഹായത്തിനെതിരായ നിയമത്തിൽ ഭേദഗതി
കള്ളപ്പണപ്രവർത്തനം, ഭീകരവാദ ധനസഹായം തുടങ്ങിയ ക്രിയാകളെ പ്രതിരോധിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലെ ചില വ്യവസ്ഥകളിൽ കർശനമായ ഭേദഗതികൾക്കുള്ള കരട് നിയമത്തെയും മന്ത്രിസഭ അംഗീകരിച്ചു. ഇത് 2019 ലെ കാബിനറ്റ് പ്രമേയം നമ്പർ 41 പ്രകാരമുള്ള നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ്.
ഭേദഗതികൾ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് കൈമാറാൻ തീരുമാനിച്ച മന്ത്രിസഭയുടെ ലക്ഷ്യം, ദേശിയ സമിതികളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതോടൊപ്പം, രാജ്യത്തിന്റെ അന്തർദ്ദേശീയ പ്രതിബദ്ധതകൾ കൃത്യമായി പാലിക്കുന്നതുമാണ്.
ഖത്തറിലെ യുഎസ് പ്രസിഡന്റ് സന്ദർശനം: നയതന്ത്ര ബന്ധത്തിന് നാഴികക്കല്ല്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴിഞ്ഞ ആഴ്ച നടന്ന ഖത്തർ സന്ദർശനം, ഇരു രാജ്യങ്ങൾക്കും നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് നാഴികക്കല്ലായതായി മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനിയും നടത്തിയ കൂടിക്കാഴ്ചയും ഒപ്പുവച്ച ധാരണാപത്രങ്ങളും സംയുക്തപ്രസ്താവനയും ബന്ധം അടുത്തുവെന്നതിന്റെ തെളിവാണ്.
പ്രദേശത്തെയും ലോകത്തെയും ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കും എന്ന വിശ്വാസം മന്ത്രിസഭ പ്രകടിപ്പിച്ചു.
ബഗ്ദാദിലെ അറബ് ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുത്തു
മേയ് 17-ന് ബഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ ഖത്തർ അമീറിന്റെ സാന്നിധ്യവും മന്ത്രിസഭ യോഗം പ്രശംസിച്ചു. പ്രദേശത്തെ സുരക്ഷയും സഹകരണവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളിലേയ്ക്ക് ഖത്തറിന്റെ പ്രതിബദ്ധത കൂടിയതായി യോഗം വിലയിരുത്തി.