ദുബായ്: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച വിപ്ലവ ഭരണ നടപടിയായിരുന്നു മണ്ഡൽ കമീഷൻ നടപ്പാക്കിയതെന്ന് എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. വി പി സിംഗ് സർക്കാർ നടപ്പാക്കിയ മണ്ഡലിനെ മറികടക്കാൻ ഇന്ത്യയിലെ സവർണ സംഘ്പരിവാർ തട്ടികൂട്ടിയ വിദ്വേഷ രഥ യാത്രയാണ് രാമജൻമഭൂമി പ്രസ്ഥാനം. അതിന്റെ തിക്തഫലങ്ങൾ രാജ്യം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരുക്കുകയാണ്.
ജനത കൾച്ചറൽ സെന്റർ യു എ ഇ കമ്മിറ്റി മണ്ഡൽ കമീഷൻ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘മണ്ഡൽ കമീഷന്റെ പ്രസക്തി: അന്നും ഇന്നും’ എന്ന വിഷയം ‘അന്തർധാര’ പത്രാധിപർ വിജയരാഘവൻ ചേലിയ അവതരിപ്പിച്ചു. മണ്ഡൽ കമീഷൻ ശിപാർശകൾ പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും പിന്നാക്ക സംവരണം കാര്യക്ഷമതാവാദം ഉയർത്തി അട്ടിമറിക്കാനാണ് തുടർന്നു വന്ന ഭരണകൂടങ്ങൾ ശ്രമിച്ചത്. ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവർണവാദം ഉയർത്തുന്നവർ ഇന്ത്യൻ യാഥാർത്ഥ്യം മനസ്സിലാകാത്തവരാണ്.
പ്രസിഡന്റ് പി ജി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ. കെ ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. മസ്ഹറുദ്ദീൻ സ്വാഗതവും നാസർ മുഖദാർ നന്ദിയും പറഞ്ഞു. വെബിനാറിന്റെ അടുത്ത അധ്യായത്തിൽ മുൻ എം പി തമ്പാൻ തോമസ് ‘മണ്ഡൽ കമീഷനും അടിസ്ഥാന തൊഴിൽ സമൂഹവും’ വിഷയം അവതരിപ്പിക്കും.











