English हिंदी

Blog

gouriyamma

കൊച്ചി: വിപ്ലവനായിക കെ.ആർ ഗൗരി അമ്മയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ടെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു അനുസ്മരിച്ചു. സുദീർഘവും സംഭവബഹുലവുമായ കർമ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ ദേശീയതലത്തിലുണ്ടാകില്ല.
1948 മുതൽ 2011 വരെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്‌സരിച്ച് 12 പ്രാവശ്യം വിജയിച്ചു. മരിക്കും വരെ രാഷ്ട്രീയ പാർട്ടിയുടെ അമരത്തു തുടർന്ന മറ്റെരു നേതാവുണ്ടാകില്ല. വിപ്ലവതിളപ്പും കർക്കശ നിലപാടുകളും ഗൗരി അമ്മയുടെ ആർദ്രമായ മനസിനെ പൊതിഞ്ഞു നിന്നു. ദീർഘകാലത്തെ ത്യാഗോജ്ജ്വലവും സംശുദ്ധവും അഴിമതി രഹിതവും നിസ്വാർത്ഥവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉടമയാണ്. മർദ്ദിദതർക്കുക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകം, സാമൂഹ്യനീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താവ്, രാഷ്ട്രീയം ജനസേവനത്തിനാണ് പണസമ്പാദന മാർഗമല്ലെന്ന പ്രമാണത്തെ മുറുകെപ്പിടിച്ച നേതാവ്, ഭാവനാ സമ്പന്നയായ സംഘാടക, ആറ് മന്ത്രസഭകളിലായി 16 വർഷക്കാലം മന്ത്രി എന്നിങ്ങനെ ഗൗരിയമ്മയുടെ മികവുകൾ ഏറെയാണ്.
എതിർപ്പുകളുടെ തീജ്വാലയ്ക്കുമുമ്പിലും അചഞ്ചലമായി നിൽക്കാനുള്ള ധീരതയും വിശ്വാസങ്ങൾക്കായി അവസാമുഖം നോക്കാതെ തളരാതെ നിന്നു പൊരുതാനുള്ള കരളുറപ്പും ഗൗരി അമ്മയുടെ സ്വഭാവമുദ്രകളാണ്.
ഭൂപരിഷ്‌കരണ നിയമം, പൊതുപ്രവർത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മിഷൻ നിയമം, കുടികിടപ്പുകാരെയും, പാട്ടക്കാരെയും, ഒഴിപ്പിക്കലിനെതിരെ ധനനിയമം, ടെക്‌നോപാർക്ക് ഉൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നിരവധി നിയമങ്ങളുടെ മുഖ്യശില്പി ഗൗരിയമ്മയായിരുന്നു.
രാഷ്്രടീയവും ഭരണവും ജനസേവനത്തിനാണെന്നും അത് അഴിമതി വിമുക്തമായിരിക്കണമെന്നും സമഗ്ര വികസനത്തിനും ജനങ്ങളുടെ ഉയർച്ചയ്ക്കും കഷ്ടതകളും ദുരിതങ്ങളും പരിഹരിക്കാനാണെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു എന്നും ഗൗരി അമ്മ.
കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് കമ്മ്യൂണിസത്തിന്റെ വിത്തിന് വെള്ളവും വളവും നൽകി പരിചരിച്ച പെൺകരുത്ത്. കാലം പോലും അതിശയത്തോടെ നോക്കി നിന്ന ഇരുണ്ട വഴിയിലൂടെ ചങ്കൂറ്റത്തോടെ നടന്നു. ബ്രീട്ടീഷ് ലാത്തിയുടെ കൊടുംക്രൂരതയുടെ വേദന കടിച്ചമർത്തിയപ്പോഴും തിളച്ചത് വിപ്ലവാവേശമായിരുന്നു. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ടെന്ന് പൊരുതി സ്ഥാപിച്ച വ്യാക്തിയാണ് ഗൗരിയമ്മയെന്ന് രാജൻബാബു അനുസ്മരിച്ചു.

Also read:  സംസ്ഥാനത്ത് 4,070 പേര്‍ക്ക് കോവിഡ്; 15 മരണം