സുധീര്‍നാഥ്
എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്ഥിരമായി ഓടിയിരുന്ന ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. ഗോപാലകൃഷ്ണ എന്നായിരുന്നു അതിന്‍റെ പേര്. ശ്രീ ഗോപാലക്യഷ്ണ ട്രാന്‍സ്പോര്‍ട്ടിന് ഫോര്‍ട്ട് കൊച്ചി പുക്കാട്ടുപടി റൂട്ടാണ് ലഭിച്ചത്. വളരെ കുറച്ച് ബസുകള്‍ മാത്രമേ ഈ റൂട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ശ്രീമഹാലക്ഷമി ട്രാവല്‍സ്പ്പോര്‍ട്ട്, ഉഷ (എറണാകുളം, കാക്കനാട്, ത്യക്കാക്കര സര്‍ക്കുലര്‍) തുടങ്ങിയവയാണ് മറ്റ് പ്രധാനാന ബസ് സര്‍വ്വീസുകള്‍. തൊടുപുഴ എറണാകുളം റൂട്ടിലോടിയ ശ്രീമാനും, കോതമംഗലം എറണാകുളം റൂട്ടിലോടിയ ഐ എം എസുമാണ് ത്യക്കാക്കരയിലെ ആദ്യകാല ബസുകള്‍. ശ്രീ ഗോപാലക്യഷ്ണ ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസ് തുടങ്ങിയത് 1968 ഏപ്രില്‍ മാസം ആയിരുന്നു. രാവിലെ 5 55 നും 6 മണിക്കും ഇടയ്ക്കായി പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ എത്തിച്ചേരും. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ദൂരെ, ജഡ്ജ്മുക്ക് ജംഗ്ഷനില്‍ ബസ് എത്തിയാല്‍ അടിക്കുന്ന ഹോണ്‍ പൈപ്പ്ലൈന്‍ ജംഗ്ഷനില്‍ കാത്തിരിക്കുന്നവര്‍ക്ക് കേള്‍ക്കാമായിരുന്നു. എന്തിനേറെ പറയുന്നു ഞങ്ങള്‍ക്ക് വീട്ടിലിരുന്നാല്‍ പോലും ബസ് വരുന്നത് അറിയാം. ബസിന്‍റെ ഇരമ്പല്‍ ശബ്ദം കേട്ടാല്‍ ബസ്സില്‍ കയറാന്‍ ഇറങ്ങി ഓടുന്ന അമ്മയുടെ വെപ്രാളം എത്രയോ തവണ കുട്ടിയായ ഞാന്‍ കണ്ടിട്ടുണ്ട്.
എറണാകുളം മാര്‍ക്കറ്റിലേയ്ക്കുള്ള തൊഴിലാളികള്‍. സര്‍ക്കാര്‍, സ്വകാര്യ മേഘലകളിലെ സ്ഥിരം ജോലിക്കാര്‍. ദൂര യാത്രയ്ക്ക് പോകുന്നവര്‍. ഇങ്ങനെ അപൂര്‍വ്വം പേര്‍ മാത്രമേ ആദ്യ ബസായിരുന്ന അതില്‍ യാത്ര ചെയ്തിരുന്നുള്ളൂ. പുക്കാട്ടുപടി, തേവയ്ക്കല്‍, കങ്ങരപ്പടി എന്നിവിടങ്ങളില്‍ നിന്നും കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ബസ്സിന്‍റെ മുകളില്‍ കയറ്റി എറണാകുളം മാര്‍ക്കറ്റില്‍ എത്തിക്കും. കുട്ടിയായ ഞാന്‍ എത്രയോ തവണ ഈ ബസില്‍ യാത്ര ചെയ്ത ഓര്‍മ്മയുണ്ട്. ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്ന തടിച്ച ഒരു മനുഷ്യന്‍ ഉണ്ട്. അദ്ദേഹമായിരുന്നു ബസിലെ കണ്ടക്റ്റര്‍. വൈപ്പില്‍ സ്വദേശിയായ അദ്ദേഹത്തിന്‍റെ പേര് ഷേണായി എന്നായിരുന്നു. ഷേണായി പിന്നീട് ബസിന്‍റെ മുതലാളി ആവുകയും ബസ് വിറ്റ് മത്സ്യബന്ധന ബോട്ട് വാങ്ങുകയും ചെയ്തു. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്ക്കൂളിലെ വിദ്യര്‍ത്ഥികളായ തോമസ് പുന്നനും മറ്റും പലപ്പോഴും കണ്‍സഷന്‍ തുകയായ ആറ് പൈസ കൊടുക്കാറില്ലായിരുന്നു. ബുദ്ധിമാനായ കണ്ടക്റ്റര്‍ ബസില്‍ കയറും മുന്‍പ് ടിക്കറ്റ് തുക വാങ്ങിയിരുന്നു. പ്രീപെയ്ഡ് സംവിധാനം ആദ്യം ഇദ്ദേഹമാണ് നടപ്പിലാക്കിയതെന്നാണ് തോമസ് പുന്നന്‍ ഇപ്പോള്‍ പറയുന്നത്.
ഇപ്പോള്‍ ശബ്ദ മുഖരിതമാണ് എന്‍റെ നാടായ ത്യക്കാക്കര. എത്രയോ വണ്ടികളാണ് ഓടുന്നത്. പണ്ട്, എന്‍റെ കുട്ടിക്കാലത്ത് അപൂര്‍വ്വമായി ഓടിയിരുന്ന വണ്ടിയുടെ സ്ഥാനത്ത് റോഡ് മുറിച്ച് കടക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഓരോ നിമിഷവും വണ്ടികള്‍ ചീറി പായുന്നു. അന്തരീക്ഷം മലിനമായിരിക്കുന്നു. ഗ്രാമീണത നഷ്ടപ്പെട്ടു. ചെറു പട്ടണമായി കവലകള്‍ മാറി.
ഒരിക്കല്‍ ഗോപാലകൃഷ്ണ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ ആരൊക്കെയോ വന്നു. ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ ഓടി പോകുന്നത് കണ്ടു. ഇടപ്പള്ളിയില്‍ ഗോപാലകൃഷ്ണ തലകുത്തനെ മറിഞ്ഞു. യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. വിവിധ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് മാത്രം അറിയാം. അമ്മ ഈ ബസ്സിലാണ് യാത്ര ചെയ്തിരിക്കുന്നത്. അത് സ്ഥിരം യാത്രയായതിനാല്‍ എല്ലാവര്‍ക്കും അറിയാം. ഭാഗ്യത്തിന് അമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. പൈപ്പ് ലൈനില്‍ നിന്ന് കയറിയ അപ്പൂട്ടിയേട്ടന്‍ അങ്കിളിനെ പരിക്കുകളോടെ ആശുപത്രിയിലാക്കി. പണിക്കായി ആയുധങ്ങളുമായി ബസില്‍ കയറിയവരുടെ പണിയായുധം വില്ലനായി. പലര്‍ക്കും പരിക്ക് പറ്റിയത് അങ്ങിനാണ്. പിറ്റേന്ന് പത്രത്തില്‍ തല കുത്തനെ മറിഞ്ഞ് നാല് ടയറുകള്‍ മുകളിലായി കിടക്കുന്ന പാവം ഗോപാലകൃഷ്ണ ബസിന്‍റെ ഫോട്ടോ കണ്ടത് ഓര്‍മ്മയുണ്ട്.