അബുദാബി : കെജി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി യുഎഇ ആരോഗ്യ മന്ത്രാലയം വൈദ്യപരിശോധനാ മാർഗനിർദേശം പുറത്തിറക്കി. വിദ്യാർഥികളുടെ ആരോഗ്യ, ജീവിത നിലവാരം ഉയർത്തുന്നതിന് ഏകീകൃത പരിശോധനയും നിരീക്ഷണവും ശക്തമാക്കും. വിദ്യാർഥികളുടെ സമഗ്ര വിവരങ്ങൾ ചേർത്ത് ദേശീയ ഡാറ്റാബേസ് നിർമിച്ചാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നത്.
ഓരോ വിദ്യാർഥിയുടെയും മെഡിക്കൽ ചരിത്രം അപ്ഡേറ്റ് ചെയ്യുക, ഉയരം, ഭാരം, ബോഡി മാസ് ഇൻഡെക്സ് തുടങ്ങിയ വളർച്ചാ സൂചകങ്ങൾ വിലയിരുത്തുക, കാഴ്ച പരിശോധന, നട്ടെല്ലിന് ഉണ്ടാകുന്ന വളവ്, ശ്രവണ ശേഷി, ദന്താരോഗ്യ പരിശോധന, മനോനില, പെരുമാറ്റം എന്നിവ സമയബന്ധിതമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുക, പ്രതിരോധ കുത്തിവയ്പ് നടത്തുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. 10 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കിടയിൽ പുകവലി ശീലമുണ്ടോ എന്നും നിരീക്ഷിക്കണം.
സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ച് നടത്തിയ രോഗപ്രതിരോധ, ബോധവൽക്കരണ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും നൽകണമെന്ന് പൊതുജനാരോഗ്യ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൽറഹ്മാൻ അൻ റാൻദ് പറഞ്ഞു.ദേശീയ സ്കൂൾ ഹെൽത്ത് സ്ക്രീനിങ് അനുസരിച്ച് സമയബന്ധിതമായി നിരീക്ഷണവും പരിശോധനയും നടത്തി ലഭിക്കുന്ന വിവരങ്ങളാണ് ഡേറ്റബേസിൽ ചേർക്കേണ്ടത്. രോഗവിവരം നേരത്തെ കണ്ടെത്തുന്നതോടെ മികച്ച ചികിത്സ ഉറപ്പാക്കാനാകും. പ്രായത്തിന് അനുസരിച്ച് പ്രത്യേക ബോധവൽക്കരണവും നടത്തണം.സ്കൂൾ ആരോഗ്യപരിപാലനം രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെയും (യുണിസെഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായായാണ് ദേശീയ ഡേറ്റബേസ് സ്ഥാപിക്കുക. എല്ലാ വികസന നയങ്ങളിലും സർക്കാർ കുട്ടികൾക്കും കൗമാരക്കാർക്കും മുൻഗണന നൽകുന്നുവെന്നും അവരുടെ ആരോഗ്യത്തിൽ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
