ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. വീസയുടെ കാലാവധി 3 മാസം വരെയായിരിക്കും എന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദെയ്‌വി അറിയിച്ചു.
ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ വകുപ്പുകൾ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാൻ ശ്രമത്തിലാണ്. ഉദ്യോഗസ്ഥ തലത്തിൽ നിരന്തര കൂടിക്കാഴ്ചകൾ നടക്കുകയാണ്. ഈ മാസം രണ്ടിന് റിയാദിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിൽ പ്രധാന അജൻഡയായിരുന്നത് ഈ ഏകീകൃത ടൂറിസ്റ്റ് വീസയായിരുന്നു.
ഗൾഫ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ വീസ സഹായകമാകുമെന്നാണ് വിലയിരുത്തൽ. വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടൽ, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മേഖലയിലായി വൻ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതികൾക്കും ഇത് ഉറ്റ പിന്തുണയായേക്കും.
വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. സൗദി വിഷൻ 2030, യുഎഇ വിഷൻ 2071 പദ്ധതികൾക്കും ഈ വീസ ശക്തിയും ഊർജവും നൽകും. ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചാണെന്ന സന്ദേശം ഈ ഏകീകൃത ടൂറിസ്റ്റ് വീസ ലോകത്തിനും നൽകും.
ഓരോ രാജ്യങ്ങളുടെയും സാംസ്കാരിക, പൈതൃക ആഘോഷങ്ങൾ കൂടുതൽ ജനകീയമാകാനും ഈ വീസ അവസരമൊരുക്കും.