ദുബായ് : എക്സൽ പ്രീമിയർ ലീഗ് (ഇപിഎൽ) ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ ആരംഭിക്കും. യുവ ഫുട്ബോൾ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോം ഒരുക്കി ദുബായിലെ യൂത്ത് ഫുട്‌ബോളിനെ ഉയർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. യുഎഇ ഫുട്ബോൾ അസോസിയേഷനും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് ഇപിഎൽ 2024.
അടുത്ത ദശകത്തിനുള്ളിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ തുടങ്ങിയ മുൻനിര ലീഗുകളിൽ എജു അക്കാദമിയിൽ നിന്ന് ഒരു വിദ്യാർഥിയെങ്കിലും മത്സരിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത തലമുറയിലെ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കും. ഫുട്ബോളിന്റെ പുരോഗതിക്ക് ഗ്രാസ് റൂട്ട് വികസനം പ്രധാനമാണ്.
എക്സൽ പ്രീമിയർ ലീഗ് സ്ഥാപിക്കുന്നതിലൂടെ യുവ കളിക്കാർക്ക് കളിക്കളത്തിലും പുറത്തും വിജയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകുമെന്നും സിഇഒയും സ്ഥാപകനുമായ സയ്യിദ് ബാലി പറഞ്ഞു. സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ പ്രതിഭാധനരായ ഓരോ യുവതാരത്തിനും പങ്കെടുക്കാൻ അവസരമുണ്ടാകും. ഫെയർ പ്ലേ, സ്‌പോർട്‌സ്‌മാൻഷിപ്പ്, കളിക്കാരുടെ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന 8 വയസ്സിന് താഴെയുള്ളവർ മുതൽ 16 വയസ്സിന് താഴെയുള്ളവർ വരെയുള്ള പ്രായ വിഭാഗങ്ങളുടെ ഒരു ശ്രേണി ലീഗ് അവതരിപ്പിക്കും.
ലോകോത്തര പരിശീലനം, ടോപ്-ടയർ മത്സരങ്ങളിലേയ്ക്കുള്ള എക്സ്പോഷർ എന്നിവയിൽ നിന്ന് പങ്കെടുക്കുന്നവർക്ക് പ്രയോജനം ലഭിക്കും. കൂടാതെ, യൂറോപ്പ്, ജോർജിയ, ജിസിസി എന്നിവിടങ്ങളിലേയ്ക്കുള്ള രാജ്യാന്തര ടൂറുകൾ ഉൾപ്പെടെയുള്ള അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. ക്യാഷ് അവാർഡുകൾ, സ്കോളർഷിപ്പുകൾ, പരിശീലന അവസരങ്ങൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും.
