English हिंदी

Blog

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീൽ നോട്ടീസ്‌ അയച്ചു. സമൂഹമധ്യത്തിൽ മനപ്പൂർവം അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ടാണ്‌ കെട്ടിച്ചമച്ചതും പച്ചക്കള്ളവുമായ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ്‌  ഉന്നയിച്ചത്‌. പ്രതിപക്ഷ നേതാവ്‌ പറഞ്ഞ മുഴുവൻ കാര്യങ്ങളും പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും നോട്ടീസിൽ പറഞ്ഞു. നോട്ടീസ്‌ കിട്ടി രണ്ട്‌ ദിവസത്തിനകം വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾ തിരുത്തണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ക്രിമിനൽ, സിവിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകനായ  പി യു ഷൈലജൻ മുഖേന അയച്ച നോട്ടീസിൽ പറഞ്ഞു.

തന്റെ മകനുമായി ബന്ധപ്പെടുത്തി സെപ്‌തംബർ 13 ന്‌ ആണ്‌ ഒരു മാധ്യമത്തിൽ വാർത്ത വരുന്നത്‌. ബാങ്കിൽ പോയി ഇടപാടുകൾ നടത്തിയത്‌ സെപ്‌തംബർ പത്തിനാണ്‌. എന്നാൽ, മകനെ കുറിച്ചുള്ള വാർത്ത വന്നതിനു പിന്നാലെ ബാങ്കിൽ പോയി ലോക്കർ തുറന്ന്‌ മാറ്റേണ്ടതെല്ലാം മാറ്റി എന്ന കള്ളമാണ്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌.  ഈ മാസം 25, 27 തിയതികളിൽ പേരക്കുട്ടികളുടെ പിറന്നാളാണ്‌. അവർക്ക്‌ പിറന്നാൾ സമ്മാനം നൽകാനുള്ള ആഭരണങ്ങൾ കണ്ണൂരിലെ ബാങ്കിലായിരുന്നു. ഞാൻ നേരത്തെ ജോലി ചെയ്‌തിരുന്ന ബാങ്കാണിത്‌. കുട്ടികളുടെ ആഭരണം എടുക്കാനാണ്‌ ലോക്കർ തുറന്നത്‌.

ബാങ്കിൽ പോകുന്ന അവസരത്തിൽ കൊവിഡ്‌ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. പരിശോനക്കായി സ്രവം എടുത്ത ശേഷം താൻ ക്വാറന്റൈനിൽ പോകേണ്ടതായിരുന്നു എന്ന ചെന്നിത്തലയുടെ വാദം ശരിയല്ല. അങ്ങനെ കൊവിഡ്‌ പ്രേട്ടോകോളിൽ പറയുന്നില്ലെന്നും പി കെ ഇന്ദിര നോട്ടീസിൽ പറഞ്ഞു. സ്‌ത്രീയെന്ന പരിഗണന പോലും നൽകാത്ത തരത്തിൽ ഹീനമായ പരിഹാസവും പരാമർശങ്ങളുമാണ്‌ പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായത്‌.

വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കളവാണെന്ന്‌ ചെന്നിത്തലയ്‌ക്ക്‌ തന്നെ അറിയാം. എന്നാൽ, മനപ്പൂർവ്വം അപമാനിക്കാനും മാനഹാനിയുണ്ടാക്കുന്നതിനും വേണ്ടിയാണ്‌ ഈ അസത്യങ്ങൾ പറഞ്ഞു പിടിപ്പിച്ചത്‌. കേരളത്തിലെ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിൽ നിന്ന്‌ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ്‌ സംഭവിച്ചത്‌.  മകനെതിരായ ആരോപണങ്ങൾക്കെതിരെ മകൻ നിയമ നടപടി സ്വീകരിക്കമെന്നും നോട്ടീസിൽ വ്യക്തമാക്കി.

Also read:  കേന്ദ്രത്തിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം