ദുബായ് ∙ ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ടിറാന്റെ മിസൈൽ ആക്രമണ സമയത്ത് ഖത്തർ എയർവേയ്സ് അതിവേഗ സുരക്ഷാനടപടികളിലൂടെ 20,000 യാത്രക്കാരുടെ ജീവൻ രക്ഷപ്പെടുത്തി. കമ്പനി ചീഫ് എക്സിക്യൂട്ടീവ് നടത്തിയ വെളിപ്പെടുത്തലിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.
ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ച ഉടനെ, ഖത്തർ എയർവേയ്സിന്റെ 90 വിമാനങ്ങൾ ദോഹയിലേക്കു യാത്ര ചെയ്യുന്നതിനിടയിൽ വഴിതിരിച്ചു വിടാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 100 വിമാനങ്ങൾ ടേക്ക് ഓഫിനായി തയ്യാറാകുകയായിരുന്നു. ഏതാനും വിമാനങ്ങൾ ഇതിനോടകം റൺവേയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്, ബാക്കി വിമാനങ്ങൾ റൺവേയിലേക്കുള്ള ടാക്‌സിവേയിൽ കാത്തുനിൽക്കുകയായിരുന്നു.
സുരക്ഷിത നീക്കങ്ങൾ
നിമിഷങ്ങൾക്കുള്ളിൽ എല്ലാ വിമാനങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് തിരിച്ചു വിളിക്കപ്പെട്ടു. 4,600 യാത്രക്കാർക്ക് 3,200 ഹോട്ടൽ മുറികളിൽ താമസ സൗകര്യം ഒരുക്കി. 35,000 പേർക്കും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. ആക്രമണസമയത്ത് ഏകദേശം 10,000 യാത്രക്കാർ നേരിട്ടാണ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്.
151 വിമാനങ്ങളുടെയും സേവനം താത്കാലികമായി മുടങ്ങി
ആക്രമണത്തിന്റെ പ്രതിഫലമായി 151 വിമാനങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. വിമാനത്താവളത്തിലെ സാങ്കേതിക സംഘം, സുരക്ഷാ ഉദ്യോഗസ്ഥർ, ഖത്തർ എയർവേയ്സിന്റെ ഓപ്പറേഷണൽ വിഭാഗം എന്നിവർ ചേർന്ന് അവശേഷിച്ച യാത്രക്കാർക്ക് പിന്തുണയും സുരക്ഷയും ഉറപ്പാക്കി.