ന്യൂഡൽഹി: ഇന്ത്യ, ചൈന പിന്മാറ്റ നടപടികൾ പൂർത്തിയാക്കി. കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ അടക്കമാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികള്‍ പൂർത്തിയായത്. ഇരു സേനകളും അതിർത്തിയിൽ പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനൊപ്പം ഈ മേഖലയിൽ നടത്തിയ താത്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.
നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്രോളിങ് 2020 ഏപ്രിലിന് മുൻപുള്ള നിലയിലാണ് പുനഃരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്. വ്യാഴാഴ്ച ദീപാവലി ദിനത്തിൽ ഇരുപക്ഷത്തെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറുമെന്നാണു പ്രതീക്ഷയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.