ജിദ്ദ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പത്തുവർഷത്തേക്ക് നികുതി ഇളവുകൾ നൽകാൻ ആലോചന. പതിനായിരം കോടി ഡോളറിന്റെ നിക്ഷേപമാണ് പിഐഎഫ് ഇന്ത്യയിൽ നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടാണ് പിഐഎഫിന്റേത്. നിലവിൽ 925 ബില്യൻ ഡോളറിന്റെ നിക്ഷേപമാണ് കൈകാര്യം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ, ഊർജ മേഖലകളിലായിരിക്കും നിക്ഷേപം. പത്തുവർഷം വരെയുള്ള നികുതി ഇളവിന് പുറമെ, ഡിവിഡന്റുകൾ, പലിശ, നിക്ഷേപങ്ങളിൽ ദീർഘകാല മൂലധന നേട്ടം തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പലിശ, ലാഭവിഹിതം, ദീർഘകാല ലാഭ നേട്ടങ്ങൾ എന്നിവക്കുള്ള നികുതിയിൽനിന്ന് സോവറീൻ വെൽത്ത് ഫണ്ടുകളെയും ഗ്ലോബൽ പെൻഷൻ ഫണ്ടുകളെയും ഒഴിവാക്കും. നിലവിൽ ഇന്ത്യയിലെ ജിയോ പ്ലാറ്റ്ഫോംസിൽ 150 കോടി ഡോളറും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ 130 കോടി ഡോളറുമാണ് പിഐഎഫിന്റെ നിക്ഷേപം.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുമായി ഇന്ത്യൻ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ചർച്ച നടക്കുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിലെ രണ്ടു പുതിയ മെഗാ റിഫൈനറികളിൽ 20 ശതമാനം വീതം ഓഹരികൾ അറാംകൊ ഏറ്റെടുത്തേക്കും. 280 കോടി ഡോളറിന്റെ നിക്ഷേപമാണ് അറാംകോ ലക്ഷ്യമിടുന്നത്.
