ജിദ്ദ : സ്വർണ വില കുതിച്ചുയരുന്നതിനിടയിലും സ്വർണത്തിന്റെ കരുതൽ ശേഖരം വർധിപ്പിച്ച് അറബ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം അറബ് രാജ്യങ്ങളുടെ പക്കല്‍ ഏകദേശം 1,630 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. ഇതിന്റെ 20 ശതമാനവും സൗദി അറേബ്യയുടെ കൈവശമാണ്– 323.1 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരം. ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള അറബ് സെന്‍ട്രല്‍ ബാങ്കാണ് സൗദി സെന്‍ട്രല്‍ ബാങ്ക്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയുടെ സ്വര്‍ണ ശേഖരം ആഗോള സ്വര്‍ണ ശേഖരത്തിന്റെ 0.9 ശതമാനമാണ്. ആഗോള സ്വര്‍ണ ശേഖരം 36,200 ടണ്‍ ആണ്. ആഗോള സ്വര്‍ണ ശേഖരത്തിന്റെ 4.5 ശതമാനം അറബ് രാജ്യങ്ങളിലാണ്. ലോകത്ത് ഏറ്റവും സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍ സൗദി അറേബ്യ 18-ാം സ്ഥാനത്താണ്. ഐ.എം.എഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഈ പട്ടികയിലുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 16-ാം സ്ഥാനത്താണ്.
കഴിഞ്ഞ വര്‍ഷം അറബ് രാജ്യങ്ങള്‍ കരുതല്‍ സ്വര്‍ണ ശേഖരം രണ്ടു ശതമാനം കൂടുതൽ വര്‍ധിപ്പിച്ചു. 2024 ല്‍ 32.2 ടണ്‍ സ്വര്‍ണത്തിന്റെ വര്‍ധനവാണുണ്ടായത്. 2023 ല്‍ അറബ് രാജ്യങ്ങളിലെ കരുതല്‍ സ്വര്‍ണ ശേഖരം 1,590 ടണ്‍ ആയിരുന്നു. അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറാഖും ഖത്തറുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണ ശേഖരം ഏറ്റവുമധികം ഉയര്‍ത്തിയത്. ഇറാഖ് 20.1 ടണ്ണും ഖത്തര്‍ 9.8 ടണ്ണും തോതില്‍ സ്വര്‍ണ ശേഖരത്തില്‍ വര്‍ധന വരുത്തി.
സൗദി അറേബ്യക്കു പിന്നാലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രണ്ടാമത്തെ അറബ് രാജ്യം ലെബനൻ ആണ്. ലെബനനിൽ 286.8 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. അറബ് ലോകത്തെ ആകെ കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ 18 ശതമാനവും ലബനനിലാണ്.
