കോഴിക്കോട്: പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഇതിനുപുറമെ സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും
വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവർണർ വ്യക്തമാക്കുന്നത്.
ഇരുവർക്കും എതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. നിലവിൽ രണ്ടു പേരും സസ്പെൻഷനിലാണ്.ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തൽ മാനേജ്മെന്റ് കൗൺസിലിൽ വെയ്ക്കും. മുൻ വിസി എം. ആർ. ശശീന്ദ്രനാഥിനും വീഴ്ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.
