റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് 50,000 സൗദി റിയാൽ വരെ പിഴയും, ആറ് മാസം വരെ തടവും, നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശക, ഉംറ വീസകളിൽ എത്തിയവർ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഹജ് വീസയുള്ളവർക്ക് മാത്രമേ ഹജ് കർമ്മം നിർവഹിക്കാൻ അനുവാദമുള്ളൂ. മറ്റ് വീസകളിലുള്ളവർക്ക് ഹജ് തീർഥാടനത്തിന് അർഹതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ് കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. നേരത്തെ, ഹജ്, ഉംറ കമ്പനികളും സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്നവരെ റിപ്പോർട്ട് ചെയ്യാൻ വൈകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. മടങ്ങാത്തവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴയുടെ തുക വർധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ഇന്ന് മുതൽ, അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതിന് സൗദിയിലെ താമസക്കാർക്ക് പൊതുസുരക്ഷാ വകുപ്പ് നിരോധനം ഏർപ്പെടുത്തി. മക്കയിലെ തൊഴിൽ പെർമിറ്റ്, മക്കയിൽ താമസിക്കുന്നതിനുള്ള റസിഡന്റ് ഐഡി, ഹജ് പെർമിറ്റ് എന്നിവയുള്ളവരെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് നിയമലംഘകരെ തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു. ഹജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്കുള്ള മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾ തസ്രീഹ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ലഭ്യമാകും.
