ഗാസ : വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരാണ് മോചിതരായ ഇസ്രയേലികൾ. വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പുറമേ ഇസ്രയേൽ സേനയിലെ വനിത അഗം ബെർഗറെ(20)യും മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രയേൽ 110 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം.
വടക്കൻ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകൾക്ക് സമീപത്തു വച്ചാണ് അഗം ബർഗറിനെ റെഡ് ക്രോസിന് കൈമാറിയത്. മറ്റൊരു നഗരമായ ഖാൻ യുനീസിൽ വച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ, ആദ്യ ആറാഴ്ചയ്ക്കുള്ളിൽ 33 ഇസ്രയേൽ തടവുകാരെ മോചിപ്പിക്കും. ഇതിനു പകരമായി 2,000 പലസ്തീൻ തടവുകാരെ ഇസ്രലേയും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.
