ഫിലാഡൽഫിയ : യുഎസിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു 2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകർന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. ഫിലാഡൽഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. വലിയ അപകടം നടന്നതായി സ്ഥിരീകരിച്ച ഫിലാഡൽഫിയ ഓഫിസ് ഓഫ് എമർജൻസി മാനേജ്‌മെന്റ്, റൂസ്‌വെൽറ്റ് മാൾ പരിസരത്തെ റോഡുകൾ അടച്ചതായും ഇതുവഴി യാത്ര ഒഴിവാക്കണമെന്നും നിർദേശിച്ചു.
ബുധനാഴ്ച വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്തു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയിൽ പതിച്ചിരുന്നു. വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും മരിച്ചു. പൊട്ടോമാക് നദിയിൽ മുങ്ങിയ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷകർ. പകുതിയിലേറെ മൃതദേഹങ്ങൾ നദിയിൽനിന്നു കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തിരുന്നു.
