ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തെത്തുടർന്നാണ് പ്രഖ്യാപനം. ലാഭേച്ഛയില്ലാത്ത ആശുപത്രി യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സമൂഹത്തിലെ തൊഴിലാളികൾക്ക് ആശ്രയമാകും. ഇതിന് പുറമെ വെർച്വൽ യുഎഇ-ഇന്ത്യ വ്യാപാര ഇടനാഴിയും പ്രഖ്യാനങ്ങളിൽ ഉൾപ്പെടുന്നു.
ദുബായ് ഹെൽത്തും ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റിമാരായി പ്രവർത്തിക്കുന്ന അഞ്ച് ഇന്ത്യൻ സംരംഭകരുടെ സംഘവും സംയുക്തമായി ആശുപത്രി സ്ഥാപിക്കും. മുംബൈയിൽ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച ഒരു പ്രത്യേക പരിപാടിയിൽ ഈ ബിസിനസുകാരും ദുബായ് ഹെൽത്തിന്റെ സിഇഒ ഡോ. അമർ ഷെരീഫും ഇതുസംബന്ധമായ കരാറിൽ ഒപ്പുവച്ചു.
കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കോളൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക്ക് കോർപറേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് എസ്. രാമകൃഷ്ണൻ എന്നിവരാണ് യുഐഎഫ്എച്ചിന്റെ സ്ഥാപക ട്രസ്റ്റിമാർ. സംരംഭകരെല്ലാം യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ – യുഎഇ ചാപ്റ്ററിലെ (യുഐബിസി യുസി) അംഗങ്ങളാണ്.
അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളിൽ (എംഒയു) ഷെയ്ഖ് ഹംദാനും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചു. ഇന്ത്യയുടെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ അടിസ്ഥാന സൗകര്യ, കൺസൾട്ടൻസി, എൻജിനീയറിങ് സ്ഥാപനമായ ആർഐടിഇഎസുമായി ഡിപി വേൾഡ് ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം, ആർഐടിഇഎസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാഹുൽ മിത്തൽ എന്നിവരാണ് ഒപ്പുവച്ചത്. ഇരു രാജ്യങ്ങളുടെയും ദീർഘകാല സാമ്പത്തിക ദർശനങ്ങളുമായി പൊരുത്തപ്പെടുന്ന പ്രതിരോധശേഷിയുള്ളതും സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും ആധുനിക ലോജിസ്റ്റിക്സും സമുദ്ര ശേഷികളും ശക്തിപ്പെടുത്തുന്നതിനും ഇരു സംഘടനകളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ കരാർ ലക്ഷ്യമിടുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ചൊവ്വാഴ്ചയാണ് ദ്വിദിന സന്ദർശനത്തിനായി ഷെയ്ഖ് ഹംദാൻ ന്യൂഡൽഹിയിലെത്തിയത്. പിന്നീട് മുംബൈയിലും ബെംഗ്ലുരിലും അദ്ദേഹം പരിപാടികളിൽ പങ്കെടുത്തു.
