ന്യൂഡൽഹി : തുർക്കിയുമായി നിലവിലുള്ള സാഹചര്യങ്ങളെ തുടര്‍ന്ന്, ടർക്കിഷ് എയർലൈൻസിന്റെ രണ്ട് ബോയിങ് 777 വിമാനങ്ങൾ മൂന്ന് മാസത്തേക്കു കൂടി വാടകയ്ക്ക് ഉപയോഗിക്കാൻ ഇൻഡിഗോയ്ക്ക് അനുമതി നീട്ടി നൽകി. ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് അനുമതി നൽകിയിരിക്കുന്നത്.
ഇന്നലെയാണ് നിലവിലുള്ള ലീസ് കരാർ അവസാനിക്കാനായിരുന്നെങ്കിലും, യാത്രക്കാരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഇടപെടലുകൾ നടത്തിയതിനെ തുടര്‍ന്നാണ് അനുമതി ദീർഘിപ്പിച്ചത്. പുതിയ തീരുമാനം അനുസരിച്ച്, ലീസ് ഒരിക്കൽക്കൂടി മൂന്ന് മാസം മാത്രമേ നീട്ടിയിട്ടുള്ളൂ, അതിനുശേഷം വീണ്ടും കാലാവധി ദീർഘിപ്പിക്കാൻ അനുമതിയുണ്ടാകില്ല. ഈ സമയത്തിനുള്ളിൽ കരാർ അവസാനിപ്പിക്കുമെന്ന് ഇൻഡിഗോ ഉറപ്പു നൽകിയിട്ടുണ്ട്.
തുര്‍ക്കിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ ടർക്കിഷ് എയർലൈൻസുമായി നിലവിലുള്ള ബന്ധം തുടരാമോ എന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഇതിനോടകം തന്നെ തുര്‍ക്കിയിലുള്ള ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനി സെലിബിയുമായുള്ള കരാറുകൾ കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിരുന്നു.
ലീസ് കരാർ 6 മാസത്തേക്കായി പുതുക്കണമെന്നാണ് ഇൻഡിഗോ ആദ്യം അഭ്യർത്ഥിച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ എല്ലാ ചട്ടങ്ങളും അനുസരിക്കുമെന്നും ഇൻഡിഗോയുടെ സി.ഇ.ഒ വ്യക്തമാക്കിയിരുന്നു.