ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഇനി ‘രേഖാചിത്രം’ തിളങ്ങും. ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്നുച്ചയ്ക്ക് 12നു രാംലീല മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗം രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പർവേശ് വർമയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണു രേഖ ഗുപ്ത.
നേരത്തേ സൗത്ത് ഡൽഹി മേയറായിരുന്ന രേഖ ഗുപ്ത (50) ആദ്യമായാണ് എംഎൽഎയാകുന്നത്. നിലവിൽ ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഇതിനു മുൻപു ഡൽഹി ഭരിച്ച വനിതകൾ. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ച പർവേശ് വർമ മുൻ എംപിയും മുൻ മുഖ്യമന്ത്രിയുമായ സാഹിബ് സിങ് വർമയുടെ മകനുമാണ്. തിരഞ്ഞെടുപ്പുഫലമെത്തി 11 ദിവസത്തിനു ശേഷമാണു ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
1998 ഒക്ടോബർ 12നാണ് ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുഷമ സ്വരാജ് സത്യപ്രതിജ്ഞ ചെയ്തത്. അന്നു രാജ് നിവാസിലെ ലളിതമായ ചടങ്ങായിരുന്നു. 27 വർഷത്തിനുശേഷം ഇന്നു രാംലീല മൈതാനിയിൽ ബിജെപിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റെടുക്കുന്നത് ആഘോഷമാക്കാനാണു പാർട്ടി തീരുമാനം. മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, സിനിമാതാരങ്ങൾ, വ്യവസായ പ്രമുഖർ, ആത്മീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിങ്ങനെ 50,000ലേറെ ആളുകൾ രാംലീല മൈതാനത്ത് എത്തും.
എല്ലാ പഴുതുകളുമടച്ചുള്ള കർശന സുരക്ഷയാണു രാംലീല മൈതാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചെന്നു പൊലീസ് അറിയിച്ചു. 5,000ൽ ഏറെ പൊലീസുകാരെയാണു രാംലീല മൈതാനത്തു മാത്രം നിയോഗിച്ചത്. രാംലീല മൈതാനത്ത് ഉൾപ്പെടെ 15 കമ്പനി അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ മൈതാനത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.











