എന്‍. അശോകന്‍
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ പരാജയം ട്രംപില്‍ അമിത വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാജയമാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൌഡി മോഡിയും; ഇന്ത്യയില്‍ അഹമ്മദ ബാദില്‍ നമസ്തെ ട്രംപും; സംഘടിപ്പിച്ച് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേക്കു തലനീട്ടിയ മോദിക്കു ഇപ്പോള്‍ ട്രംപ് പരാജയപ്പെട്ടിരിക്കെ തന്‍റെ ജാള്യത മറയ്ക്കുക എളുപ്പമല്ല. ഒരു പക്ഷെ അവയെക്കാള്‍ അദ്ദേഹത്തെ നിരാശനാക്കുന്നത് വോട്ടെടുപ്പിന്ന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഒക്ടോബര്‍ 27 ന് ഒരു പട്ടാള സഖ്യത്തിന്‍റെ തന്നെ ആഴമുള്ള ‘ബെക്ക’ കരാര്‍ (ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോളാബറേഷന്‍ എഗ്രിമെന്‍റ്) അമേരിക്കയുമായി ഒപ്പിട്ടതാണ്. ഒരാഴ്ചയെങ്കിലും കാത്തുനിന്നിരുന്നു എങ്കില്‍ ഇപ്പോഴത്തെ വിഷമം ഒഴിവാക്കാമായിരുന്നു. കരാര്‍ ഒപ്പിടാന്‍ അമേരിക്കന്‍ സ്റ്റേററ് സെക്രട്ടറി മൈക്കള്‍ പോംപിയോയും ഡിഫന്‍സ് സെക്രട്ടറി മാര്‍ക് എസ്പെറും എത്തിയപ്പോള്‍ തന്നെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് ഉത്തരത്തിലുളള ഒരു പ്രതിരോധ ഉടമ്പടി ഒപ്പുവെക്കുന്നത് അപക്വമാണെന്ന് ഇന്തയില്‍ വിമര്‍ശനമുണ്ടയിരുന്നു. ട്രംപിന്‍റെ ചൈനാ വിരുദ്ധ സന്നാഹത്തിന്‍റെ ഭാഗമായിരുന്നു തെരക്കിട്ട് ഇന്ത്യയുമായി ഒപ്പു വെച്ച ഈ കരാര്‍. ട്രംപിന്‍റെ തെരഞ്ഞുപ്പ് പ്രചാരണത്തിലെ പ്രധാന ഘടകമായിരുന്നു ചൈനാ വിരോധം. ചൈനാ വിരുദ്ധ ദേശീയ വികാരം കെട്ടിപ്പടുത്ത് വിജയിക്കാം എന്ന ഒരു കണക്കുകൂട്ടല്‍ ട്രംപിന്നുണ്ടായിരുന്നു. അതിലേക്കുള്ള മോദിയുടെ സംഭാവനയായിരുന്നു ബെക്ക.
ബെക്ക സൈനിക സഹകരണംകൂടുതല്‍ വിപുലമായ ഒരു സെക്യൂരിറ്റി സുരക്ഷാ സഹകരണ സംവിധാനത്തിലെക്കാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പു വെച്ച ബെക്ക കരാര്‍ (ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോളാബറേഷന്‍ എഗ്രിമെന്‍റ്) ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. പരസ്പര വിശ്വാസം വളര്‍ത്തുന്നതിനെ ലക്ഷ്യമാക്കി ഏതാന്നും വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ കെട്ടിപ്പടുത്ത ബന്ധത്തിന്‍റെ നാലം ഘട്ടമത്രെ ഇത്. അമേരിക്കയെ സംബന്ധിച്ചോത്താളം അവരുടെ പ്രതിരോധ സഹകരണ പങ്കാളികള്‍ ഒപ്പുവെയ്ക്കേണ്ട അടിസ്ഥാന കരാറാണ് ‘ബെക്ക’ പ്രതിരോധ സഹകരണത്തിന്നുള്ള വിപുലമായ ചട്ടക്കൂടാണ് ഇത് രൂപപ്പെടുത്തുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും സേനകൾ തമ്മില്‍ പ്രത്യേക പ്രദേശിക വിവരങ്ങള്‍ കൈമാറാന്‍ ബെക്ക വ്യവസ്ഥ ചെയ്യുന്നു. ബെക്കയുടെ ഭാഗമായി മൂന്നു ഉപ കരാറുകള്‍ കൂടി ഒപ്പു വെച്ചിട്ടുണ്ട്. അമേരിക്ക പങ്കുവെച്ച പട്ടാള വിവരങ്ങള്‍ സംരക്ഷിക്കാന്നും ലോകത്തെവിടെയും സൈന്യവിന്യാസത്തിന്നു പരസ്പരം സഹകരിക്കാനും സായുധസേനകളുടെ ആയുധ സന്നാഹങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനും വ്യവസ്ഥ ചെയ്യുന്നതാണ് അവ. ഇന്ത്യ അമരിക്ക ബന്ധത്തെ പൊടുന്നനെ ഒരു സഖ്യ കക്ഷി ബന്ധത്തിന്‍റെ തലത്തിലേക്കു ഉയര്‍ത്തുന്നതാണ് ഈ കരാര്‍.
കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഈ ബന്ധത്തിലേക്കു ഇരു രാജ്യങ്ങളും പടവുകള്‍ കയറുകയായിരുന്നു. 2002ൽ അടൽ ബിഹാരി വാജ്പേയി ഗവണ്‍മെന്‍റിന്‍റെ കാലത്താണ് ജനറല്‍ സെക്യൂരിററി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ (ജി. എസ്സ്. ഒ. എം. ഐ. എ. ) ഒപ്പുവെക്കപ്പെട്ടത്. അടുത്ത പടിയായി 14 വര്‍ഷത്തിന്നു ശേഷം 2016 ല്‍ നരേന്ദ്ര മോദി ഗവണ്‍മെന്‍റിന്‍റെ കാലത്ത് ലോജിസ്റ്റിക് എക്സ്പ്രഞ്ച് മെമ്മൊറാണ്ടം ഓഫ് എഗ്രിമെന്‍റ് (എല്‍. ഇ. എം. ഒ. എ. ) ഒപ്പുവെച്ചു. 2018 ല്‍ കമ്യൂണിക്കേഷന്‍ കംപാറ്റബിളിനറി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്‍റ് (സി. ഒഎം. സി. എ. എന്സ്. എ.) ഒപ്പു വെച്ചു. ലോക സമാധാനത്തില്‍ അമേരിക്കയാടൊപ്പം പങ്കാളിയാവുന്നതിനോടെപ്പം ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ആത്മവിശ്വാസം ആര്‍ജ്ജിക്കുവാന്‍ ബെക്ക ഇന്ത്യക്കു സാഹായമാകുമെന്നാണ് നരേന്ദ്ര മോദി ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നത്. പക്ഷെ, പുതിയ ജോ ബൈഡന്‍ ഗവണ്‍മെന്‍റ് ചൈനാ സമീപനം എങ്ങിനെയായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ചൈനാ കാര്യത്തില്‍ ബെക്ക ഇന്ത്യക്കു പ്രയോജനപ്പെടുക.
അനിശ്ചിതത്ത്വം അതിജീവിച്ച് ബൈഡന്‍ പ്രസിഡണ്ട് ട്രംപ് ഉയര്‍ത്തിയ ഭീഷണിയുടെ അന്തരീക്ഷത്തില്‍ ഏറെ അനിശ്ചിതത്തിനു ശേഷമാണ് വോട്ടെടുപ്പ് ദിവസത്തിന്നു ശേഷം നാലാം ദിവസത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിക്കൊണ്ട് ഡമോക്രാറ്റിക്ക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍റേയും വൈസ് പ്രസിഡണ്ട് കമല ഹാരിസിന്‍റെയും വിജയം ഉറപ്പിച്ചത്. വിജയംകൃത്രിമമാണെന്നും താന്‍ അത് അംഗീകരിക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കും എന്നുമാണ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തു ന്നത്. 2000 ല്‍ ജൂനിയര്‍ ജോര്‍ജ്ജ് ബുഷിന്നു അനുകൂലമായുണ്ടായ കോടതി വിധിയാണ് ട്രംപിനെ
പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ബുഷിന്‍റെ കേസ്സും ട്രപിന്‍റെ ആവശ്യവും തമ്മില്‍ വ്യത്യാസമുണ്ട് എന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. ട്രപിന്‍റെ ആവശ്യം ഇതിന്നകം ഹൈക്കോടതികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. വോട്ടെടുപ്പ് ദിവസമുണ്ടായ വോട്ടെണ്ണലില്‍ കിട്ടിയ ലീഡ് പിന്നീട് മുന്‍കൂര്‍ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയപ്പോള്‍ കുറഞ്ഞതാണ് ട്രംപിന് ആശങ്കയുണ്ടാക്കിയത്. ആ വോട്ടുകള്‍ കൃത്രിമമാണ് എന്ന നിലയിലാണ് ട്രംപ് വ്യാഖ്യാനിച്ചത്.
ബൈഡന്‍റെ രാഷ്ട്രതന്ത്രജ്ഞതയും ജനാധിപത്യ ബഹുമാനവും അനുഭവ സമ്പത്തും അമേരിക്കന്‍ ജനാധിപത്യ സംസ്കാരവുമാണ് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം അദ്ദേഹം നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. അഭൂതപൂര്‍വ്വമായ പ്രതിബന്ധങ്ങള്‍ക്കിടയിലാണ് അമേരിക്ക റെക്കാര്‍ഡ് വോട്ടിങ്ങ് നടത്തിയത്. അമേരിക്കയുടെ ഹൃദയത്തില്‍ ജനാധിപത്യം തുടിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പു അവസാനിച്ചതോടെ ദേഷ്യവും വാക്കേററങ്ങളും മറന്ന് ഒരു രാഷ്ട്രമായി ഒത്തുചേരേണ്ട സമയമാണിത്. നമ്മള്‍ ഐക്യപ്പെടേണ്ട നേരമാണിത്. മുറിവുകള്‍ ഉണക്കേണ്ട സമയമാണിത്. സുഖപ്പെടുത്തണ്ട നേരവും. നമ്മള്‍ ഒരുമിച്ചു നിന്നാല്‍ ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ല.
ചരിത്രങ്ങളുടെ ഘോഷയാത്ര 46 മത് പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത അമേരിക്കയിലെ ഈ തെരഞ്ഞെടുപ്പ് പലതുകൊണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഒന്ന് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്ത തെരഞ്ഞെടുപ്പ്, ആദ്യമായി വൈസ് പ്രസിഡണ്ട് സ്ഥാനത്ത് വനിത (കമല ഹാരിസ്), ആദ്യമായി ഇന്ത്യന്‍ വംശജ അമേരിക്കന്‍ അധികാരത്തില്‍, ബൈഡന്‍ ഏററവും പ്രായം കൂടിയ (77 വയസ്സ്) പ്രസിഡണ്ട്. ഏറ്റവും കൂടുതല്‍ ഭരിപക്ഷം നേടിയ പ്രസിഡണ്ട്. കഴിഞ്ഞ 25 വര്‍ഷത്തില്‍ തുടര്‍ ഭരണം കിട്ടാതെ പോകുന്ന ആദ്യത്തെ പ്രസിസണ്ടാകുന്നു ഡോണാള്‍ഡ് ട്രംപ്. ഇതിന്നു മുമ്പ് 2000 ല്‍ സീനിയര്‍ ജോര്‍ജ് ബുഷ് ആണ് രണ്ടാമത്തെ കാലാവധിക്കുള്ള തെരഞ്ഞെടുപ്പില്‍ റോണാള്‍ഡ് റീഗനേടു പരാജയപ്പെട്ടത്. നൂററാണ്ടിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന്നാണ് ഇത്തവണ അമേരിക്ക സാക്ഷിയായത്. തപാല്‍ ഇമെയില്‍ വോട്ടുകളിലൂടെയും മുന്‍കൂര്‍ വോട്ടിങ്ങിലൂടെയും 10 കോടി വോട്ടര്‍മാരാണ് വോട്ടെടുപ്പ് ദിവസത്തിന് മുന്‍പ് വോട്ട് രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് ഇത്രയും വേട്ടുകള്‍ വോട്ടെടുപ്പു ദിവസത്തിന്നു (നവംബറിലെ ആദ്യ ചൊവ്വാഴ്ച) മുന്‍പ് രേഖപ്പെടുത്തിയത്. കോവിഡ് കാരണമാണ് ഇത്രയും വോട്ടുകള്‍ നേരത്തെ രേഖപ്പെടുത്തപെട്ടത്. ട്രംപിന്നെതിരെ കോവിഡ് തന്നെയാണ് ബൈഡന്‍ തെരഞ്ഞുപ്പില്‍ പ്രചാരണ ആയുധമാക്കിയത്. ഈ പ്രചാരണത്തിന്‍റെ ശക്തി കണ്ട് നേരത്തെ മാസ്ക്ക് ധരിക്കാതിരുന്ന ട്രംപ് മാസ്ക്ക് ധരിച്ച് പൊതു വേദികളില്‍ വരാന്‍ തുടങ്ങിയപ്പോഴാണ്. ബൈഡന്‍റെ പ്രായം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ മുതലെടുക്കാന്‍ പ്രചാരണ വേളയില്‍ ട്രപ് ശ്രമിച്ചിരുന്നു. ബൈഡന്നു നല്‍കുന്ന വോട്ട് വൃഥാവിലാകുമെന്നും അദ്ദേഹത്തിനു കാലാവധി തികക്കാനാകാത്ത സാഹചര്യത്തില്‍ കമലാ ഹാരിസ് ആയിരിക്കും രാജ്യം ഭരിക്കുക എന്നും ട്രംപ് പ്രചാരണം നടത്തിയിരുന്നു. അമേരിക്കയുടെ അടിസ്ഥാന സാമ്പത്തിക നയത്തിന്നു ബൈഡന്‍ എതിരാണെന്നും അദ്ദേഹം സോഷ്യലിസ്റ്റ് ആണെന്നും ആയിരുന്നു മറെറാരു പ്രചാരണം.