ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക.ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 വരെ. സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. 36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.
പ്രയാഗ്‌രാജിലെ കുംഭമേളയിലെ അപകടത്തിൽ 30 പേർ മരിച്ച സംഭവം സമ്മേളനത്തിൽ ഉയർത്താനുള്ള തീരുമാനത്തിലാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വൈസ് ചാൻസലർമാർക്കു കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും. വഖഫ് വിഷയവും വന്യമൃഗ അതിക്രമവുമാണു കേരള എംപിമാർ പ്രധാനമായും ഉന്നയിച്ചത്.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകരിച്ച വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ഏറെ പ്രധാനപ്പെട്ട ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലും ബജറ്റ് സമ്മേളനത്തിൽ ഉൾപ്പെടുത്തി. അനധികൃത കുടിയേറ്റം തടയാനുള്ള നിർദേശങ്ങളാണു ബില്ലിൽ എന്നാണു സൂചന. 1946 ലെ ഫോറിനേഴ്സ് നിയമം, 1920 ലെ പാസ്പോർട്ട് എൻട്രി ടു ഇന്ത്യ, 1939 ലെ റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് എന്നീ നിയമങ്ങൾക്കു പകരമായിട്ടാകും പുതിയ ബിൽ. ഇതുൾപ്പെടെ 3 പുതിയ ബില്ലുകളാണ് സമ്മേളനത്തിൽ വരുന്നത്.
