കൊച്ചി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് എംഡിയും യുവ പ്രവാസി വ്യവസായിയുമായ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.ഇത് വിദേശ മൂലധനത്തെ കൂടുതൽ ആകർഷിക്കുകയും മേഖലയിലെ നവീകരണത്തിന് കൂടുതൽ കരുത്ത് പകരുകയും ചെയ്യും. അതുപോലെ, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള പണമയയ്ക്കാനുള്ള ടിസിഎസ് ഇളവ് പരിധി 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്താനുള്ള തീരുമാനം വിദേശത്തേക്ക് പണം അയയ്ക്കുന്ന വ്യക്തികൾക്ക് കൂടുതൽ ആശ്വാസകരമാകും. വിദ്യാഭ്യാസ വായ്പയിലൂടെ ധനസഹായം നൽകുമ്പോൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണമടയ്ക്കുന്ന തുകയിൽ നിന്ന് ടിസിഎസ് നീക്കം ചെയ്യുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കും.
2025-26 ലെ യൂണിയൻ ബജറ്റ് ഹ്രസ്വകാല ഉപഭോഗം വർധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, മധ്യവർഗ ചെലവ് വർധിപ്പിക്കുന്നതിനുള്ള നേരിട്ടുള്ള നീക്കമെന്ന നിലയിൽ ₹12 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി എടുത്തുകളയാനുള്ള തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ,ഓട്ടമൊബീൽ തുടങ്ങിയ മേഖലകളിലെ കൂടുതൽ വളർച്ചക്ക് ഇത് ഗുണകരമാകും.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഭാഗമായി നിൽക്കുന്ന എംഎസ്എംഇകൾക്ക് ശക്തമായ ശ്രദ്ധ ലഭിക്കുന്നത് പ്രോത്സാഹജനകമാണ്. ക്രെഡിറ്റ് ഗ്യാരണ്ടി കവർ വർധിപ്പിക്കുക, നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും പരിധി വർധിപ്പിക്കുക, കയറ്റുമതി എംഎസ്എംഇകൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ നടപടികൾ ക്രെഡിറ്റ് വിടവ് നികത്താനും അതിന്റെ വിപുലീകരണത്തെ പിന്തുണയ്ക്കാനും സഹായിക്കും. കൂടാതെ നവീകരിച്ച സെൻട്രൽ കെവൈസി റജിസ്ട്രേഷൻ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് കാണിക്കുന്നത്.
അതുപോലെ, ടൂറിസം-തൊഴിൽ രംഗത്തിന് കൂടുതൽ പരിഗണന ലഭിച്ചു എങ്കിലും ഈ രംഗത്ത് ഇനിയും കൂടുതൽ ശ്രദ്ധ ആവശ്യകരമാണ്. ഇൻഫ്രാസ്ട്രക്ചർ ലിസ്റ്റിലെ മികച്ച 50 ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഹോട്ടലുകളെ ഉൾപ്പെടുത്തുന്നത് ഒരു നല്ല ചുവടുവെപ്പാണെങ്കിലും, ഈ മേഖലയ്ക്ക് മൊത്തത്തിൽ ശക്തമായ നയ പിന്തുണയും പ്രോത്സാഹനങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
