കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിലും അതിശക്തമായ ചൂട് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റുകളുടെ സ്വാധീനത്തിൽ പൊടിക്കാറ്റ് സാദ്ധ്യതയും ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
ഇപ്പോൾ കുവൈത്ത് ഇന്ത്യൻ ഉപരിതല ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ്. ഇതിന്റെ ഫലമായി താപനില പെട്ടെന്ന് ഉയരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. താപനില കുറഞ്ഞത് 33 ഡിഗ്രി സെൽഷ്യസും, പരമാവധി 48 മുതൽ 51 ഡിഗ്രി സെൽഷ്യസും ആയിരിക്കും രേഖപ്പെടുത്തുന്നത്. കടലിൽ തിരമാലകൾ ആറടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും അൽ അലി മുന്നറിയിപ്പു നൽകി.
വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിൽ
ചൊവ്വാഴ്ച ഉച്ചയ്ക്ക് താപനില 50 ഡിഗ്രി സെൽഷ്യസിന് സമീപം എത്തിയതോടെ, കുവൈത്തിലെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നില തൊട്ടെത്തി. 15,881 മെഗാവാട്ട് ആണ് ആ ദിവസത്തെ ഏറ്റവും കൂടുതൽ ഉപയോഗം. കഴിഞ്ഞ ദിവസമായ തിങ്കളാഴ്ച ഇത് 14,850 മെഗാവാട്ട് ആയിരുന്നു.
താപനില കുത്തനെ ഉയരുന്നതോടെ എയർ കണ്ടീഷണറുകൾ കൂടുതൽ ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിക്കുന്നതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ 11 മുതൽ വൈകുന്നേരം 5 മണിവരെ ആണ് ഏറ്റവും കൂടുതലായുള്ള വൈദ്യുതി ഉപഭോഗം. നിലവിലെ വൈദ്യുതി ലോഡ് പവർ സ്റ്റേഷനുകളുടെ ആകെ ഉൽപ്പാദന ശേഷിയായ 18,600 മെഗാവാട്ടിനേക്കാൾ കുറവായിട്ടാണ് തുടരുന്നത്.
ഊർജസംരക്ഷണത്തിന് ആഹ്വാനം
വൈദ്യുതി ഉപഭോഗം അടിയന്തരമായി നിരീക്ഷിക്കപ്പെടുന്നു എന്നും, ഊർജസംരക്ഷണ നടപടികൾ ശക്തമാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്യുന്നത്:
- എയർ കണ്ടീഷണറുകൾ നിർദേശിച്ച താപനിലയിൽ ക്രമീകരിക്കുക
- ആളില്ലാത്ത മുറികളിലെ ലൈറ്റുകൾ ഓഫ് ചെയ്യുക
- അനാവശ്യമായി വൈദ്യുതി ഉപഭോഗം ഒഴിവാക്കുക
ചൂട് കാലാവസ്ഥയും ഉയർന്ന വൈദ്യുതി ഉപയോഗവും ചേർന്നുണ്ടാകുന്ന ഭാവിയിലത്തെ സങ്കടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, പൊതുജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.