കൊച്ചി : എളിമയുടെയും സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും ദേവൻ കഴുതപ്പുറമേറി ജറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കുന്നു. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും വചന സന്ദേശവും ഉൾപ്പെടെയുള്ള ശുശ്രൂഷകളുണ്ടാകും.
യേശുദേവന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരാചരണം ഓശാനപ്പെരുന്നാളോടെ തുടക്കമാകും. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു കൂടിയാണു ക്രൈസ്തവ സമൂഹം പ്രവേശിക്കുന്നത്. യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിർപ്പു തിരുനാളിന്റെയും വിശുദ്ധവാര ആചരണത്തിന് ഒരുങ്ങുകയാണു ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം.
