ദുബായ് : ഇന്ത്യ-യുഎഇ ചരിത്രത്തിലെ സുവർണ താളുകൾ ആഘോഷമാക്കി ദുബായ്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് ശക്തി പകർന്ന് ഇന്ത്യ സന്ദർശിച്ച യുഎഇ നേതാക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ദുബായ് സൗഹൃദം ഒരിക്കൽകൂടി വെളിപ്പെടുത്തിയത്. 50 വർഷത്തിനിടെ ഇന്ത്യ സന്ദർശിക്കുന്ന ആറാമത്തെ യുഎഇ നേതാവാണ് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം . ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഇവർ.
യുഎഇയുടെ പ്രഥമ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം 1974ൽ ഇന്ത്യയിലെത്തി രാഷ്ട്രപതി ഡോ. ഫക്റുദീൻ അലി അഹ്മദുമായി കൂടിക്കാഴ്ച നടത്തി.1975ൽ യുഎഇയുടെ പ്രഥമ പ്രസിഡന്റും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
1992ലും ഷെയ്ഖ് സായിദ് ഇന്ത്യ സന്ദർശിച്ചിരുന്നു. 1981 മേയിൽ യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായും ഷെയ്ഖ് റാഷിദ് കൂടിക്കാഴ്ച നടത്തി. 2010 മാർച്ചിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇന്ത്യയുമായുള്ള ദുബായുടെ സഹകരണത്തിന് ശക്തി കൂടി.
2023ലും 2024ലും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ അരക്കിട്ടുറപ്പിച്ചു.ഇന്ത്യയുടെ മനം കവർന്ന ദുബായ് രാജകുമാരൻ ഷെയ്ഖ് ഹംദാന്റെ സന്ദർശനത്തിലൂടെ കൂടുതൽ മേഖലകളിൽ തന്ത്രപ്രധാന സഹകരണത്തിനും ഉഭയകക്ഷി ബന്ധം ശക്തമാക്കാനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും വഴിയൊരുക്കിയതായി വിലയിരുത്തുന്നു.
യുഎഇയിൽനിന്ന് ഇന്ത്യ സന്ദർശിച്ച നേതാക്കളുടെ വിവരമാണ് ദുബായ് മീഡിയ ഓഫിസ് പുറത്തിറക്കിയത്. എന്നാൽ 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎഇ സന്ദർശിച്ച ശേഷം 34 വർഷത്തിനുശേഷം 2015ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തിയത്.ഇതോടെ സഹകരണം പുതിയ മേഖലകളിലേക്കു കടക്കുകയും സൗഹൃദത്തിന്റെ ഇഴയടുപ്പം കൂടുകയും ചെയ്തു.പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി 7 തവണ യുഎഇ സന്ദർശിച്ചത് ഈ അടുപ്പത്തിനുള്ള ഉദാഹരണമാണ്.
