മനാമ: അമേരിക്കയുമായുള്ള നിലവിൽ തുടരുന്ന തീരുവ നയം ആവർത്തിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു. അമേരിക്കൻ ഇറക്കുമതികൾക്ക് 10 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തണമെന്ന നിർദേശത്തിന് കഴിഞ്ഞ ദിവസം പാർലമെന്റ് അംഗീകാരം ലഭിച്ചിരുന്നു. രണ്ടു പക്ഷമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിർദേശം പാർലമെന്റ് പാസാക്കിയത്. രണ്ടാം ഡെപ്യൂട്ടി സ്പീക്കർ എം.പി അഹ് മദ് അബ്ദുൽ വാഹിദ് ഖറാത്തയുടെ നേതൃത്വത്തിലുള്ള എം.പിമാരാണ് നിർദേശം മുന്നോട്ടുവെച്ചത്.
അമേരിക്ക നടപ്പാക്കിയ ഇറക്കുമതി തീരുവ പ്രകാരം ബഹ്റൈൻ 10 ശതമാനം അധികനികുതി നൽകണം. ഈ വ്യവസ്ഥയിലാണ് പകരം ചുങ്കം ബഹ്റൈനും ഏർപ്പെടുത്തണമെന്ന് നിർദേശിച്ചത്. അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് വിള്ളൽ സംഭവിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് ചില എം.പിമാർ എതിർത്തത്.
നിലവിൽ അമേരിക്കയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ തുടരുന്ന താരിഫ് രഹിത ഇറക്കുമതി നയം അതുപോലെ തുടരുമെന്നും അവരുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. താരിഫ് നടപ്പാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച പാർലമെന്റ് അംഗങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
2006ലാണ് ഗൾഫ് മേഖലയിലെ അമേരിക്കയുടെ ആദ്യ സ്വതന്ത്രകരാർ ബഹ്റൈനുമായി ഒപ്പിടുന്നത്. ഇത് രാജ്യത്തിന് മാതൃകാപരമായ സാമ്പത്തിക പങ്കാളിത്തമായി മാറിയെന്നും മന്ത്രി പറഞ്ഞു. ഗൾഫിലേക്കുള്ള കവാടമെന്ന നിലക്ക് ഈ കരാർ മൂലം ബഹ്റൈൻ പ്രവർത്തിച്ചതോടെ 2005ൽ 780 ദശലക്ഷം യു.എസ് ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇന്ന് ഏകദേശം മൂന്ന് ബില്യൺ യു.എസ് ഡോളറായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
