കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. വനിതാ ജഡ്മിമാർ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേൾക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ശോഭ അന്നമ്മ ഈപ്പൻ, സോഫി തോമസ്, എം ബി സ്നേഹലത, സി എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്മിമാർ. ഇവരിൽ നിന്ന് പ്രത്യേക ബെഞ്ചിനെ തെരഞ്ഞെടുക്കും.
വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.
ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിർദേശം നൽകിയത്. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപവത്കരിച്ചത് പാഴ്വേലയാവുമെന്നും കോടതി പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ രൂപവത്കരിച്ച കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. എന്നാൽ സർക്കാർ വാദം പൂർണമായും തള്ളിക്കളയാതെയാണ് റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചത്.
