റിയാദ് : സൗദി-യുഎസ് ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തി ചരിത്രപരമായ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (ഇന്ന്) മേയ് 13 ന് റിയാദിൽ എത്തും. രണ്ടാം തവണയും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ട്രംപിന്റെ ആദ്യ വിദേശ യാത്ര സൗദി അറേബ്യയിലേക്കായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണം മൂലം വത്തിക്കാനിലേക്ക് ഒരു ഹ്രസ്വ സന്ദർശനം നടത്തിയെങ്കിലും, രണ്ടാം തവണയും അദ്ദേഹം തന്റെ ആദ്യ വിദേശ യാത്ര സൗദിയിലേക്ക് നടത്തുന്നത് സൗദി അറേബ്യ യുഎസുമായുള്ള ശക്തമായ ബന്ധത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തിന്റെ തെളിവാണ്.
റിയാദിലെത്തുന്ന പ്രസിഡന്റ് ട്രംപിന് സ്വാഗതമരുളി നഗരത്തിന്റെ പ്രധാന റോഡുകളിലും വീഥികളിലും തെരുവുകളിലും സൗദി – അമേരിക്കൻ ദേശീയ പതാകകൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിന് മുൻപ് ആദ്യ തവണ പ്രസിഡന്റായപ്പോഴും സൗദിയിലേക്കാണ് ട്രംപ് തന്റെ ആദ്യ വിദേശയാത്ര നടത്തിയിരുന്നത്. 2017-ൽ, രാജ്യം സന്ദർശിച്ചപ്പോൾ റിയാദും വാഷിങ്ടനും തമ്മിലുള്ള പങ്കാളിത്തം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ട്രംപ് മൂന്ന് ഉന്നതതല ഉച്ചകോടികൾ വിളിച്ചുചേർത്തിരുന്നു. അറബ് ഇസ്ലാമിക് അമേരിക്കൻ ഉച്ചകോടി, യുഎസ്-സൗദി ഉച്ചകോടി, യുഎസ്-ജിസിസി ഉച്ചകോടി.
സൈനിക, വാണിജ്യ സഹകരണം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി യോഗങ്ങൾ ഈ സന്ദർശനത്തിൽ നടന്നു. 2017-ൽ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി, സൈനിക വിൽപന കരാറുകളിൽ ഒപ്പുവച്ചു, റിയാദിൽ ജിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശികവും രാജ്യാന്തരവുമായ സംഘർഷങ്ങളുടെയും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിലാണ് ട്രംപിന്റെ സൗദി അറേബ്യയിലേക്കുള്ള സന്ദർശനം. സൗദി-യുഎസ് ബന്ധങ്ങളെ ഈ സന്ദർശനം ശക്തിപ്പെടുത്തുകയും പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിൽ രാജ്യത്തിന്റെ തന്ത്രപരമായ പങ്ക് അടിവരയിടുകയും ചെയ്യുന്നു.
ട്രംപിന്റെ രാജ്യ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് സൗദി- യുഎസ് നിക്ഷേപ ഫോറം ചേരും. ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി മുതിർന്ന സൗദി, അമേരിക്കൻ നിക്ഷേപകരെ ആകർഷിക്കും. ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യയും നിർമിതബുദ്ധിയും (AI), നൂതന ഉൽപാദനം, സാമ്പത്തിക സേവനങ്ങൾ, വെഞ്ച്വർ ക്യാപിറ്റലും നവീകരണവും, എയ്റോസ്പേസും പ്രതിരോധവും, ആരോഗ്യ സംരക്ഷണവും, ലൈഫ് സയൻസസും ഉൾപ്പെടെ വിവിധ മേഖലകളിൽ ആണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ട്രംപിന്റെ റിയാദ് സന്ദർശനത്തോട് അനുബന്ധിച്ച് മേയ് 14 ന് (നാളെ) ജിസിസി രാജ്യങ്ങളിലെ നേതാക്കളെ വിളിച്ചുകൂട്ടി സൗദി അറേബ്യ ഒരു യുഎസ്-ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ചർച്ചകൾ പ്രധാനമായും മേഖലാ സുരക്ഷ, പ്രതിരോധം, ഊർജം, നിക്ഷേപ വിഷയങ്ങൾ
എന്നിവയിലായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മേഖലാ വക്താവ് സാം വെർബർഗ് പറഞ്ഞു. പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനായി നിലവിലുള്ള സഹകരണം ട്രംപ് ഗൾഫ് നേതാക്കളുമായി അവലോകനം ചെയ്യും.
ഭൗമരാഷ്ട്രീയത്തേക്കാൾ ബിസിനസ് ഇടപാടുകളിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദിയിലെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഖത്തർ, യുഎഇ എന്നിവിടങ്ങളിലും സന്ദർശിക്കും.