ദില്ലി: രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ വിമർശനം.
സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റവും അവരെ താഴ്ത്തികെട്ടിയുള്ള സംസാരങ്ങളുമെല്ലാം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിലും രാഷ്ട്രപതി രൂക്ഷ വിമർശനമാണ് നടത്തിയത്. “പെൺമക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കുന്നത് ഒരു പരിഷ്കൃത സമൂഹവും അനുവദിക്കില്ല. നിർഭയ സംഭവത്തിനു ശേഷം 12 വർഷത്തിനുള്ളിൽ നിരവധി ബലാത്സംഗങ്ങൾ നടന്നു. സമൂഹം അതെല്ലാം മറന്നു. ഈ കൂട്ടായ ഓർമക്കുറവ് അരോചകമാണ്. ഈ വൈകൃതത്തെ നമുക്ക് സമഗ്രമായി കൈകാര്യം ചെയ്യണം. വിദ്യാർഥികളും ഡോക്ടർമാരും പൗരന്മാരും കൊൽക്കത്തയിൽ പ്രതിഷേധിക്കുമ്പോഴും ക്രിമിനലുകൾ മറ്റെവിടെയെങ്കിലും വേട്ടയാടുകയായിരിക്കും” – രാഷ്ട്രപതി അഭിപ്രായപ്പെട്ടു.