
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കേരള വ്യവസായ മന്ത്രി പി രാജീവിന് ബഹുമതി സമ്മാനിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റാങ്കിങ്ങിലാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം ‘ടോപ് അച്ചീവേഴ്‌സ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനുള്ള പുരസ്‌കാരം ഡല്‍ഹിയില്‍ സംസ്ഥാന വാണിജ്യവ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്ന് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി.
ബിസിനസ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പറഞ്ഞു. വ്യവസായ പരിഷ്‌ക്കാര കര്‍മപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികള്‍ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളില്‍ ഒമ്പതിലും കേരളത്തിന് ഒന്നാമത് എത്താനായി. ആന്ധ്ര അഞ്ചും ഗുജറാത്ത് മൂന്നും മേഖലകളിലാണ് ഒന്നാമതെത്തിയത്. വ്യവസായ കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങള്‍, മുതിര്‍ന്ന പൗരന്‍മാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌ക്കാരങ്ങള്‍, ഓണ്‍ലൈന്‍ ഏകജാലക സംവിധാനം, നികുതി അടയ്ക്കല്‍ സംവിധാനങ്ങള്‍, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, പൊതുവിതരണ സംവിധാനം, ഗതാഗതം തുടങ്ങിയ ഒമ്പത് മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ 2.75 ലക്ഷം സംരംഭങ്ങള്‍ക്ക് തുടക്കമിട്ട സംരംഭക വര്‍ഷം പദ്ധതി ദേശീയതലത്തില്‍ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടി. ഈ പദ്ധതിയിലൂടെ 16,000 കോടിയുടെ നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരവുമാണ് സൃഷ്ടിച്ചത്. മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ 11,000 കോടിയുടെ നിക്ഷേപമാണ് കേരളം നേടിയെടുത്തത്. 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന മെഗാഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. സ്‌പൈസസ് പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങി. 1200 കോടിയുടെ പെട്രോകെമിക്കല്‍ പാര്‍ക്കും യാഥാര്‍ഥ്യമാകുന്നു.
വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്നും പി രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില്‍ വികസനത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.