ഷാർജ: ഉത്സവാന്തരീക്ഷത്തോടെ വായനതേടിയെത്തിയവരുടെ തിരക്കും സന്തോഷവും അവസാനദിവസത്തിലേക്ക്. പുസ്തകങ്ങൾ വായിച്ചുംവാങ്ങിയും പുതു പുസ്തകങ്ങൾ പ്രകാശനംചെയ്തും ഷാർജയിലെ വായനോത്സവത്തിന് തിരശീല വീണു.
പുസ്തകോത്സവത്തിൽ 10 ദിനങ്ങളും ആഘോഷങ്ങളായാണ് വായനക്കാർ ആസ്വദിച്ചത്. മലയാളികൾ കുടുംബങ്ങളായെത്തി എഴുത്തും വായനയും പങ്കിട്ടു. അറിവാണ് പ്രധാനമെന്നും വായനയിലൂടെയാണ് അറിവ് നേടുന്നതെന്നും ഓർമിപ്പിച്ച് ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യ രക്ഷാധികാരിയായി നടക്കുന്ന ഷാർജ പുസ്തകോത്സവം ലോകത്തിൽതന്നെ ഒന്നാമതെത്തിക്കഴിഞ്ഞു. യു.എ.ഇ. കോവിഡിൽനിന്ന് മോചിതമായതോടെ പുസ്തകോത്സവത്തിൽ വായനക്കാരുടെ പങ്കാളിത്തവും ഈവർഷം വർധിച്ചിരുന്നു. ഈ വർഷം 81 രാജ്യങ്ങളിൽനിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങൾ അണിനിരത്തി.

ഇന്ത്യയിൽനിന്ന് 83 പ്രസാധകർ ഏറ്റവുംപുതിയ പുസ്തകങ്ങളടക്കം പവിലിയനിൽ പങ്കെടുത്തു. സ്പെയിൻ ആയിരുന്നു ഈ വർഷത്തെ അതിഥിരാജ്യം. ‘എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്’ എന്ന അറിവിന്റെയും ആശയങ്ങളുടെയും വേറിട്ട പ്രമേയമായിരുന്നു ഈ വർഷത്തെ പുസ്തകോത്സവത്തിൽ അവതരിപ്പിച്ചത്. നൊബേൽ സമ്മാനജേതാവ് ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർണ അടക്കം പ്രമുഖർ ഈ വർഷം പുസ്തകോത്സവത്തിലെത്തി. ഇന്ത്യൻ എഴുത്തുകാരായ ചേതൻഭഗത്, രബീന്ദ്രസിങ്, അമിതാവ് ഘോഷ് എന്നിവരും മലയാളത്തിൽനിന്ന് സുഭാഷ് ചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, മനോജ് കുറൂർ, സന്തോഷ് ജോർജ് കുളങ്ങര, ഗോപിനാഥ് മുതുകാട്, എൻ.പി. ഹാഫിസ് മുഹമ്മദ്, ഇന്ദുമേനോൻ, നീനാപ്രസാദ്, ദീപ നിശാന്ത്, താഹ മാടായി, നാലപ്പാടം പദ്മനാഭൻ എന്നിവരുമെത്തി. രാഷ്ട്രീയനേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ, ഡോ.എം.കെ. മുനീർ, സി. ദിവാകരൻ എന്നിവരും പുസ്തക പ്രകാശനങ്ങളിൽ പങ്കെടുത്തു.











