സുധീര്‍നാഥ്
തൃക്കാക്കരയിലെ വൈദ്യരംഗത്തെ കാര്യം പറയുമ്പോള്‍ ആയുര്‍വേദ വൈദ്യരായ പിതാവിനെ സ്മരിക്കാതെ തുടങ്ങുവാന്‍ സാധിക്കില്ല. തൃപ്പൂണിത്തുറ ആയുര്‍വ്വേദ കോളേജില്‍ നിന്ന് പഠിച്ചിറങ്ങി ആയുര്‍വേദ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് എന്‍റെ പിതാവ് ബാബുനാഥന്‍. ഈ രംഗത്തെ അതിപ്രശസ്തന്‍ എന്ന വിശേഷണം അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് ആയുര്‍വ്വേദ വൈദ്യശാസ്ത്രത്തില്‍ നല്ല അറിവുണ്ടായിരുന്നു എന്ന കാര്യത്തില്‍ മകനെന്ന നിലയില്‍ സംശയവുമില്ല. കുട്ടിക്കാലം മുതല്‍ ആയുര്‍വ്വേദത്തിന്‍റെ മണവും രുചിയും അറിഞ്ഞിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. വളരെ ചെറു പ്രായം മുതല്‍ ആയുര്‍വേദ മരുന്നുകള്‍ കഴിച്ചിരുന്നു. അതൊക്കെക്കൊണ്ടാകും ഇന്നു വരെ ആശുപത്രിയില്‍ കിടന്ന ഓര്‍മ്മ ഇല്ല. അതും ഒരു സുക്യതം എന്നു തന്നെ പറയണമല്ലോ.
ആയുര്‍വ്വേദത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞ ഒരു സംഭവം പങ്കു വെയ്ക്കാം. 1980 കളുടെ ആദ്യം. പക്ഷാഘാതം വന്ന് അച്ഛന്‍റെ ഒരുവശം തളര്‍ന്നുപോയി. സംസാരിക്കാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ ബുദ്ധിമുട്ട്. അലോപ്പൊതി ചികിത്സയായിരുന്നു ആദ്യം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം അച്ഛന്‍റെ സുഹ്യത്തുക്കളായ രണ്ടു വൈദ്യന്‍മാര്‍ ചികിത്സ ഏറ്റെടുത്തു. ഉണിച്ചിറയില്‍ ഉണ്ടായിരുന്ന രമേശന്‍ വൈദ്യരും, ഇടപ്പള്ളിയിലെ രവീന്ദ്രന്‍ വൈദ്യരും. ചികിത്സ വീട്ടില്‍ തന്നെ. രാവിലെ സ്കൂട്ടറില്‍ രവീന്ദ്രന്‍ വൈദ്യരും, രമേശന്‍ വൈദ്യരും വരും. അവര്‍ നല്‍കുന്ന ചികിത്സ കുട്ടിയായ ഞാന്‍ കണ്ടിട്ടുണ്ട്. എണ്ണത്തോണിയില്‍ അച്ഛനെ കിടത്തി തിരുമ്മുന്നതും മറ്റും. ചികിത്സയ്ക്ക് ഫലം കണ്ടത് കണ്‍മുന്നിലാണ്. പൊന്നപ്പനായിരുന്നു സഹായി. അച്ഛന്‍ നടന്നു. സംസാരിച്ചു. ഇരുപത് വര്‍ഷത്തിനിപ്പുറം 2001 ല്‍ ആഗസ്റ്റ് മാസം എട്ടിന് മരണപ്പെടുന്നതിന് തലേന്ന് വരെ ഒരു പ്രയാസവുമില്ലാതെ നടക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. മരണത്തിന്‍റെ തലേന്നു രാത്രി പതിവിലും വിപരീതമായി ഏറെ നേരം ഫോണില്‍ സംസാരിച്ചു. പുലര്‍ച്ചെ ഉറക്കത്തിലെപ്പഴോ മരണപ്പെട്ടു.
പണം ചോദിച്ച് വാങ്ങുവാനുള്ള കഴിവ് അദ്ദേഹത്തിന് കുറവായിരുന്നു. അതുകൊണ്ട് പലപ്പോഴും സ്വന്തം പ്രസ്ഥാനം പരാജയമായിരുന്നു. പലര്‍ക്കും സൗജന്യമായി മരുന്നു കുറിച്ച് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ആയുര്‍വ്വേദ ഡിസ്പെന്‍സറി തൃക്കാക്കര ക്ഷേത്രത്തിന് സമീപം കുറച്ച് നാള്‍ നടത്തിയിരുന്നു. പിന്നീട് എല്ലാം ഉപേക്ഷിച്ചു. അച്ഛനെ ചികിത്സിച്ചിരുന്ന ഉണിച്ചിറയിലെ രമേശന്‍ വൈദ്യരായിരുന്നു തൃക്കാക്കരയിലുണ്ടായ മറ്റൊരു വ്യക്തിത്വം. അദ്ദേഹവും വീട്ടില്‍ തന്നെ ചികിത്സയും മറ്റുമായി കഴിഞ്ഞ വ്യക്തിയാണ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ വിശ്രമജീവിതം നയിക്കുന്നു.
ആയുര്‍വ്വേദത്തെ കുറിച്ച് പറയുമ്പോള്‍ കങ്ങരപ്പടിയില്‍ നിന്ന് നടന്നുവന്ന് വീടുകളില്‍ ചികിത്സിച്ചിരുന്ന നാരായണന്‍ വൈദ്യരെ ഓര്‍ക്കണം. അദ്ദേഹം പിന്നീട് ഇടപ്പള്ളി അങ്ങാടിയില്‍ വൈദ്യശാല നടത്തിയിരുന്നു. രോഗികളുടെ വീട്ടില്‍ ചെന്നായിരുന്നു അദ്ദേഹം മരുന്നുകള്‍ തയ്യാറാക്കിയിരുന്നത്. അദ്ദേഹം പിതാവില്‍ നിന്നാണ് പാരമ്പര്യമായി വൈദ്യം പഠിച്ചത്. അദ്ദേഹത്തിന്‍റെ മകന്‍ ശ്രീകുമാര്‍ ആയുര്‍വ്വേദവും, ഹോമിയോപ്പതിയും പഠിച്ചു. കങ്ങരപ്പടിയില്‍ ശ്രീകുമാര്‍ നേഴ്സിങ് ഹോം എന്ന പേരില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലെ കരുണാകരന്‍ മേനോന്‍ എന്ന വൈദ്യര്‍ തൃക്കാക്കര ക്ഷേത്രത്തിന് സമീപമാണ് താമസിച്ചിരുന്നത്. അദ്ദേഹം തൃക്കാക്കരയില്‍ വൈദ്യരംഗത്ത് സജീവമായിരുന്നില്ല. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന കേന്ദ്രം.
പൈപ്പ് ലൈനില്‍ ഡോക്ടര്‍ ലിയോണ്‍ ജോസഫ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ക്ലിനിക്ക് കങ്ങരപ്പടിയിലായിരുന്നു. വീടിനുചേര്‍ന്നും ഒരു പരിശോധനാ മുറി ഉണ്ടായിരുന്നു. ഇപ്പോള്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപമായി ജനകീയനായി ഡോക്ടര്‍ നാരായണന്‍ ഉണ്ട്. പാവങ്ങളുടെ ഡോക്ടര്‍ എന്ന വിശേഷണവും അദ്ദേഹത്തിന് നല്‍കപ്പെട്ടിരിക്കുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറയി അദ്ദേഹം അങ്ങനെ മാറിയിരിക്കുന്നു. കാര്‍ബോറാണ്ടം കമ്പനിയിലെ ഔദ്യോഗിക ഡോക്ടറാണ് ഇപ്പോള്‍ അദ്ദേഹം. ദേവന്‍കുളങ്ങരയിലെ ധര്‍മ്മാശുപത്രി ഒരുകാലത്ത് പാവങ്ങളുടെ രോഗശാന്തിക്ക് ആശ്രയകേന്ദ്രമായിരുന്നു.
തൃക്കാക്കരയില്‍ പ്രശസ്തരായ മൂന്ന് ഗൈനക്കോളജിസ്സ്റ്റുകളുണ്ട്. ഗൈനക്കോളജിസ്സ്റ്റായ ഡോക്ടര്‍ രാജകുമാരി ഉണ്ണിത്താന്‍ താമസിക്കുന്നത് ജഡ്ജ്മുക്കിന് സമീപമാണ്. 1978 ല്‍ എംബി ഗൈനക്കോളജിയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. ഒട്ടേറെ പുസ്തകങ്ങളും അവര്‍ രചിച്ചിട്ടുണ്ട്.
അമ്പലപ്പുഴ സ്വദേശിയായ ഡോക്ടര്‍ കനകം എല്‍ കൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും, ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയില്‍നിന്ന് ഡിആര്‍സിഒജിയും എടുത്തു. കേരള സര്‍ക്കാരിന്‍റെ ആരോഗ്യ വകുപ്പിനു കീഴില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം നടത്തിയാണ് റിട്ടയര്‍ ചെയ്തത്. അവരുടെ മരുമകള്‍ റാണി ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറാണ്. അഭിഭാഷകനായ ശ്യാം കൃഷ്ണന്‍റേയും, റാണിയുടെയും മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ്.
നന്ദനം എന്ന വീടിന് തൃക്കാക്കരയുടെ സാംസ്കാരിക രംഗത്ത് വലിയ പങ്കുണ്ട്. ഡോക്ടര്‍ ഗോപാലകൃഷ്ണനാണ് കേസരി സ്മാരക സഹ്യദയ ഗ്രന്ഥശാലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി. അദ്ദേഹത്തിന്‍റെ ഭാര്യ നവനീതം ഗോപാലകൃഷ്ണന്‍ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഗൈനക്കേളജി പ്രൊഫസറായിരുന്ന അവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പളായാണ് റിട്ടയര്‍ ചെയ്തത്.
ഡോക്ടര്‍ ഫിലിപ്പ് തോമസ് 1980ല്‍ തൃക്കാക്കരയില്‍ താമസം തുടങ്ങിയതാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന അദ്ദേഹം ആരോഗ്യവകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍ എന്ന പദവിയിലാണ് വിരമിച്ചത്. തൃക്കാക്കര സഹകരണ മെഡിക്കല്‍ ആശുപത്രിയുടെ ആരംഭകാല പ്രവര്‍ത്തകനാണ്.
തൃക്കാക്കര സെന്‍റ് ജോസഫ്സില്‍ നിന്ന് എസ്എസ്എല്‍സിക്ക് റാങ്ക് വാങ്ങിയ രാജീവ് ജയദേവന്‍ സണ്‍ റൈസ് ഹോസ്പിറ്റലില്‍ ഡോക്ടറാണ്. അദ്ദേഹം ഐഎംഎ പ്രസിഡന്‍റുകൂടിയാണ്. തൃക്കാക്കര സ്വദേശിയായ അദ്ദേഹം കൊറാണക്കാലത്ത് സമൂഹത്തെ ബോധവത്ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
പ്രതികൂല സാഹചര്യങ്ങളെ അതിസാഹസികമായി അതിജീവിച്ചു പഠിച്ച് ഡോക്ടറായ ഒരു സഹോദരിയുണ്ട് തൃക്കാക്കരയ്ക്ക്. ആഷ്ലി എന്നാണ് പേര്. സ്വന്തമായി വീടുണ്ടായിരുന്നില്ല. തേയ്ക്കാത്ത ഒരു ചെറിയ വീട് ഉണ്ടാക്കി അതിലേയ്ക്കു താമസം മാറ്റിയപ്പോഴാണ് മെഡിസിന് അഡ്മിഷന്‍ ലഭിച്ചത്. സാമ്പത്തികമായി അത്ര ശക്തമല്ലാത്ത കുടുംബം. സമ്പത്തികമായ പിന്തുണയില്ലാത്ത കുടുംബത്തില്‍ നിന്ന് ഉന്നതങ്ങളിലെത്തിയ ആഷ്ലി തീര്‍ച്ചയായും പുതു തലമുറയ്ക്ക് മാത്യകയാണ്. അവര്‍ പഠിച്ച സാഹചര്യങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടതാണ്. ഇന്ന് വിദേശത്ത് അറിയപ്പെടുന്ന ഡോക്ടറായി ആഷ്ലി മാറിയിരിക്കുന്നു.
പാലാരിവട്ടത്തെ പ്രശസ്തമായ നായേഴ്സ് ഹോസ്പിറ്റല്‍ സ്ഥാപകനായ ജി എന്‍ നായര്‍ അറിയപ്പെടുന്ന ഡെന്‍റിസ്റ്റാണ്. ജഡ്ജ്മുക്കിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വൈദ്യ രംഗത്ത് മാത്രമല്ല, തൃക്കാക്കര ക്ഷേത്രത്തിന്‍റെ വികസനത്തിനായി അദ്ദേഹം ഒട്ടേറെ നല്ല പ്രവൃത്തികള്‍ ചെയ്തത് നന്ദിയോടെ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ചെറുപ്രായത്തില്‍ പാലാരിവട്ടത്തുള്ള ഹോമിയോ ഡോക്ടര്‍ പടിയാരുടെ മരുന്നുകളോട് വലിയ പ്രിയമായിരുന്നു. കുട്ടികളുടെ പ്രിയ ഡോക്ടറായി അദ്ദേഹം അറിയപ്പെട്ടു. കാരണം, ചെറു പൊതികളില്‍ മധുരമുള്ള പൊടി തരും. അത് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ തൃക്കാക്കരയില്‍ തന്നെ ഹോമിയോ മരുന്നുകള്‍ നല്‍കി കുട്ടികളുടെ പ്രിയ ഡോക്ടറായ മനോജ് ജഡ്ജ്മുക്കില്‍ ഡിസ്പെന്‍സറി നടത്തുന്നുണ്ട്.
കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ മുഖ്യ ഡോക്ടര്‍ അനിലകുമാരി തൃക്കാക്കര സ്വദേശിയാണ്. കൈതപ്പാടത്ത് പിറമ്പിള്ളിക്കുടി സൈനുദ്ദീന്‍റേയും, മൈമൂനത്തിന്‍റേയും മകന്‍ ഹാഷിക്ക് പി മുഹമ്മദ് പൈപ്പ് ലൈനിലെ ആര്‍ദ്രാ ക്ലിനിക്കിലെ ഡോക്ടറാണ്. അത് നടത്തുന്നത് തൃക്കാക്കര പൈപ്പ് ലൈനില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസം തുടങ്ങിയ എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകദമ്പതികളായ ദിവാകര പണിക്കരുടേയും, രാധാമണി ടീച്ചറുടേയും മകന്‍ ഡോക്ടര്‍ അനിലാണ്.
ഇടപ്പള്ളി മാര്‍ അഗസ്റ്റിന്‍ ജൂബിലി (എംഎജെ) ആശുപത്രിയായിരുന്നു തൃക്കാക്കരയോട് ചേര്‍ന്നുള്ള ഏറ്റവും വലിയ ആശുപത്രി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ഇടപ്പള്ളി പള്ളിയുടെ നിയന്ത്രണത്തിലാണ് എംഎജെ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ എറണാകുളം ബിഷപ്പായിരുന്നു. 1946 ല്‍ ഒരു മുറിയുള്ള ചെറിയ ഡിസ്പെന്‍സറിയായിട്ടാണ് ആശുപത്രി തുടങ്ങിയത്. 1951 ല്‍ 21 ബെഡുള്ള ആശുപത്രിയായി വളര്‍ന്നു. പിന്നീട് 300 കിടക്കകളുള്ള വലിയ ആശുപത്രിയായി വളരുകയാണുണ്ടായത്. ഇപ്പോള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് എംഎജെ. ഡോക്ടര്‍ എം വി ഫ്രാന്‍സിസ് ചിതലന്‍ എന്ന പ്രശസ്തനായ ഡോക്ടറുണ്ടായിരുന്നു അവിടെ. അദ്ദേഹത്തിന്‍റെ സേവനം ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ചിതലന്‍ ഡോക്ടറുടെ ആശുപത്രി എന്ന് പണ്ട് ജനങ്ങള്‍ പറയുമായിരുന്നു.
1968 ല്‍ ഡോക്ടര്‍ ഷെയ്ക്ക് പരീത് ഇടപ്പള്ളി ടോളില്‍ ഒരു ക്ലിനിക്ക് ആരംഭിച്ചു. ഏറെക്കഴിയും മുന്‍പ് അദ്ദേഹം മാറി അത് ഡോക്ടര്‍ ഹസ്സന്‍ ഏറ്റെടുത്തു. അദ്ദേഹം നടത്തിയിരുന്ന അല്‍ഫാ ക്ലിനിക്കാണ് ജനങ്ങള്‍ ഒരു കാലത്ത് ഏറെ ആശ്രയിച്ചിരുന്ന നേഴ്സിങ് ഹോം. പിന്നീട് ടോളില്‍ തന്നെ ഡോക്ടര്‍ ജോസ് മാത്യൂസും, ഭാര്യ ആനി ജോസും ചേര്‍ന്ന് 1987 ല്‍ ജോആന്‍സ് എന്ന മറ്റൊരു നേഴ്സിങ് ഹോം തുടങ്ങി. 2010 ല്‍ അതിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും ചെറിയ നേഴ്സിങ് ഹോമും ലാബുകളും തുടങ്ങി. ഇന്ന് തൃക്കാക്കരയില്‍ ആശുപത്രികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
തൃക്കാക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് നൂറ് ബെഡുള്ള ബി&ബി ആശുപത്രി, സണ്‍ റെയ്സ് ആശുപത്രി, തൃക്കാക്കര മുനിസിപ്പാലിറ്റി സഹകരണ ആശുപത്രി, ആദിത്യ കണ്ണാശുപത്രി, തുടങ്ങിയവയുണ്ട്. തൃക്കാക്കരയോട് വളരെ ദൂരെയല്ല കളമശ്ശേരി മെഡിക്കല്‍ കോളേജും, അമൃത മെഡിക്കല്‍ സെന്‍ററും. മാനസിക രോഗികളെ ചികിത്സിക്കുന്ന കാക്കനാടുള്ള ആശുപത്രിയും പരാമര്‍ശിക്കപ്പെടേണ്ടതുതന്നെയാണ്. മാനസിക വിഭ്രാന്തി ഒരു രോഗം തന്നെയാണല്ലോ. അത് ചികിത്സിച്ച് മാറ്റാവുന്നതുമാണ്. കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ഒരാശുപത്രി ഭാരത് മാതാ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര പൈപ്പ് ലൈനില്‍ ആര്‍ദ്രാ (മെഡാ) ഹോസ്പിറ്റലും ഉണ്ട്.
മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും തൃക്കാക്കരയില്‍ ഇപ്പോഴുണ്ട്. പണ്ട് കുട്ടിയായിരുന്നപ്പോള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള മൃഗാശുപത്രിയില്‍ വീട്ടിലെ വളര്‍ത്ത് നായയെ കൊണ്ടു പോയത് ഓര്‍ക്കുന്നു. കങ്ങരപ്പടിയിലും സര്‍ക്കാര്‍ വക മൃഗാശുപത്രി ഉണ്ടായിരുന്നു.
പുതുതലമുറയിലെ ഒട്ടേറെ ഡോക്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ തൃക്കാക്കര. തൃക്കാക്കര പട്ടണമായപ്പോള്‍ എത്രയോ ഡോക്ടര്‍മാരാണ് വീട് പണിത് ഇവിടെ താമസമാക്കിയിരിക്കുന്നത്. തൃക്കാക്കരയില്‍ ഇന്ന് ആരോഗ്യരംഗത്ത് എല്ലാ മേഖലകളിലുള്ളവരും താമസിക്കുന്നു. ആയുര്‍വ്വേദം, അലോപ്പൊതി, ഹോമിയോ, യുനാപി, പ്രകൃതി എന്നുവേണ്ട എല്ലാ ചികിത്സാരീതിക്കും തൃക്കാക്കരയില്‍ സൗകര്യങ്ങളുണ്ട്.